Words can bring together...

Words can bring together...
Moncy Varghese

Saturday, April 22, 2023

സ്റ്റാൻഫോർഡ് സർവ്വകലാശാലയുടെ കഥ

 


വിശ്വവിഖ്യാതരായ നിരവധി പ്രതിഭകളെ വാർത്തെടുത്ത സർവകലാശാലയാണ് സ്റ്റാൻഫോർഡ് .. തുടർന്ന് വായിക്കുക 💚👇

Read more at:

 https://www.manoramaonline.com/education/expert-column/be-positive/2018/12/19/stanford-university.html


✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

മരപ്പണിയിൽ നിന്നും മഹാനടനിലേക്ക് ഉയർന്ന ഹാരിസ്സൺ ഫോർഡ് (Harrison Ford)

 


ആറു ദശാബ്ദങ്ങളോളം ഹോളിവുഡ് സൂപ്പർതാരമായി പ്രേക്ഷക ഹൃദയം കീഴടക്കിയ അപൂർവ്വം വ്യക്തിത്വങ്ങളിൽ ഒരാളാണ് ഹാരിസൺ ഫോർഡ് . സ്റ്റാർ വാർസ് സിനിമകളിലൂടെ സൂപ്പർതാരമായ ഹാരിസൺ ഇന്ത്യാനാ ജോൺസ് സീരീസ് സിനിമകളിലൂടെ ലോകമെമ്പാടും കോടാനുകോടി ആരാധകരെ സൃഷ്ടിച്ചു. സാമൂഹ്യ വിഷയങ്ങളിൽ സജീവമായി ഇടപെടുന്ന അദ്ദേഹത്തിന് അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പാരിസ്ഥിതിക വിഷയങ്ങളിൽ അദ്ദേഹം നൽകിയ സംഭാവനകളെ മാനിച്ച് രണ്ട് ജീവിവർഗ്ഗത്തിന് അദ്ദേഹത്തിൻറെ പേര് നൽകിയിട്ടുണ്ട്. 1993 കണ്ടെത്തിയ ഒരു ചിലന്തി വർഗ്ഗത്തിന് Calponia harrisonfordi എന്നും 2002 കണ്ടെത്തിയ ഒരു പുതിയ ഉറുമ്പ് വർഗ്ഗത്തിന് Pheidole harrisonfordi എന്നും നാമകരണം ചെയ്തിട്ടുണ്ട്.

1992 മുതൽ പരിസ്ഥിതി സംരക്ഷണത്തിനായി വാദിക്കുന്ന ഹാരിസൺ ഫോർഡ് 28 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന കൺസർവേഷൻ ഇൻറർനാഷണൽ എന്ന പാരിസ്ഥിതിക സംഘടനയുടെ ഉപാധ്യക്ഷൻ ആണ് . ഈ സംഘടന 77 രാജ്യങ്ങളിലെ ആറ് ദശലക്ഷത്തോളം കിലോമീറ്റർ വരുന്ന കരയിലെയും കടലിലെയും പാരിസ്ഥിതിക സംരക്ഷണ പ്രവർത്തനങ്ങൾക്ക് സഹായം നൽകി വരുന്നു. ആമസോൺ മഴക്കാടുകളുടെ വ്യാപകമായ നശീകരണത്തിനെതിരെ 2019 ൽ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ സമ്മേളനത്തിൽ ഹാരിസൺ ഫോർഡ് നടത്തിയ പ്രഭാഷണം ലോക ശ്രദ്ധ ആകർഷിച്ചതാണ്. അതിശക്തമായ ഭാഷയിൽ ആയിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം.

സ്കൂൾ പഠനകാലത്ത് സ്കൗട്ട് പ്രസ്ഥാനത്തിൽ സജീവമായി പ്രവർത്തിച്ചിരുന്ന ഫോർഡ് ഈ സംഘടനയുടെ ഉന്നത പദവികൾ വഹിച്ചിരുന്നു. തന്റെ വ്യക്തിത്വ രൂപീകരണത്തിനും നേതൃത്വശേഷി വികസിപ്പിക്കുന്നതിനും സ്കൗട്ട് പ്രസ്ഥാനത്തിലെ അനുഭവപരിചയം ഏറെ സഹായകമായി എന്ന് അദ്ദേഹം പറയുന്നു. ഇന്ത്യാന ജോൺസ് ആൻഡ് ലാസ്റ്റ് ക്രൂസേഡ് (1989) എന്നാൽ ചിത്രത്തിൽ ഇന്ത്യ ജോൺസിന്റെ ചെറുപ്പകാലം ഒരു സ്കൗട്ട് ലീഡർ ആയാണ് സംവിധായകൻ സ്റ്റീവൻ സ്പിൽബർഗ് അവതരിപ്പിക്കുന്നത്. കോളേജ് പഠനകാലത്ത് നാണവും സഭാകമ്പവും മാറുന്നതിനായാണ് നാടക ക്ലാസുകളിൽ ചേരുന്നത്. പിന്നീട് അദ്ദേഹം അഭിനയം തൻറെ തൊഴിലായി തിരഞ്ഞെടുത്തു.

1964 ൽ ഇരുപത്തിരണ്ടാമത്തെ വയസ്സിൽ ലോസ് ഏഞ്ചൽസിൽ എത്തിയ അദ്ദേഹം റേഡിയോ നിലയങ്ങളിൽ തൊഴിൽ തേടിയെങ്കിലും നിരാശയായിരുന്നു ഫലം. പരിശ്രമങ്ങൾക്കൊടുവിൽ കൊളംബിയ പിച്ചേഴ്സ് 150 ഡോളർ ആഴ്ച വേതനത്തിന് അപ്രധാന റോളുകളിൽ പ്രത്യക്ഷപ്പെടുന്ന എക്സ്ട്രാ നടൻറെ ജോലി നൽകി. വല്ലപ്പോഴും സ്ക്രീനിൽ വന്നു പോകുന്ന അപ്രധാന റോളുകളിൽ ആയിരുന്നു ആദ്യകാലത്തെ അഭിനയം . 1966 ൽ മാത്രമാണ് സംഭാഷണം ഉള്ള ഒരു ചെറിയ റോൾ ലഭിക്കുന്നത്. 1973 വരെയുള്ള അഭിനയ കാലത്ത് ആകെപ്പാടെ ലഭിച്ചത് ആറു സിനിമയിലെ വേഷങ്ങൾ മാത്രം. ഇക്കാലയളവിൽ ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബത്തെ പോറ്റാൻ അദ്ദേഹം നന്നേ ക്ലേശിച്ചു. വരുമാനമാർഗ്ഗത്തിനായി ഫോർഡ് മരപ്പണി പഠിച്ച് കുറേക്കാലം കാർപെന്ററായി ജോലി ചെയ്തു. അതിനിടെ സംവിധായകൻ ജോർജ് ലൂക്കാസിനെ പരിചയപ്പെടാൻ ഇടയായത് കരിയറിൽ ഒരു വഴിത്തിരിവിന് ഇടയായി. ലൂക്കാസിന്റെ അമേരിക്കൻ ഗ്രാഫിറ്റി (1973) എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചതോടെ അവർ തമ്മിൽ ആത്മ മിത്രങ്ങളായി. പിന്നീട് 1977 ൽ പുറത്തിറങ്ങിയ സ്റ്റാർ വാർസ് മുതൽ ഇവർ ഒരുമിച്ച ചിത്രങ്ങൾ ഒക്കെയും ലോകോത്തര ഹിറ്റുകളായി മാറി. സ്റ്റാർ വാർസ് എക്കാലത്തെയും മികച്ച കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നാണ്. 

1981 ൽ ഫിലിപ്പ് കൗമാനും ജോർജ് ലൂക്കാസും ചേർന്ന് കഥ എഴുതി സ്പിൽബർഗ് സംവിധാനം ചെയ്ത റേഡേഴ്സ് ഓഫ് ലോസ്റ്റ് ആർക്ക് എന്ന ആക്ഷൻ അഡ്വഞ്ചർ ചിത്രത്തിലെ ഇന്ത്യാനാ ജോൺസ് എന്ന കഥാപാത്രം സിനിമയുടെ ചരിത്രത്തിൽ തന്നെ ഏറെ ഖ്യാതി നേടിയ ഹീറോയാണ്. നിരവധി നോവലുകളും കോമിക്കുകളും വീഡിയോ ഗെയിമുകളും ഈ കഥാപാത്രത്തെ കേന്ദ്രീകരിച്ച് പിന്നീട് പുറത്തിറങ്ങി. ഹാരിസൺ ഫോർഡ് നായകനായി ഈ ചിത്രത്തിൻറെ തുടർച്ചയായി പുറത്തിറങ്ങിയ എല്ലാ ഭാഗങ്ങളും ലോകമെമ്പാടും വമ്പൻ ജനപ്രീതി നേടി.


Moncy Varghese Kottayam

(9446066314)



Tuesday, April 11, 2023

അൽ പച്ചിനോ (Al Pacino) എന്ന അഭിനയ വിസ്മയം

ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും സ്വാധീനമുള്ള നടന്മാരിൽ ഒരാളാണ് അൽ പച്ചിനോ (Al Pacino). വിഖ്യാതമായ എച്ച്. ബി സ്റ്റുഡിയോയിൽ നിന്നും ആക്ടേഴ്സ് സ്റ്റുഡിയോയിൽ നിന്നും അഭിനയത്തിൽ പരിശീലനം നേടിയതിനു ശേഷമാണ് അൽ പച്ചീനോ സിനിമാഭിനയം തുടങ്ങുന്നത്. ഫ്രാൻസിസ് ഫോർഡ് കൊപ്പോളയുടെ പ്രശസ്ത ചലച്ചിത്രം ഗോഡ് ഫാദറിലെ (1972) മൈക്കിൾ കോർലിയോൺ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് അൽ പച്ചിനോ പ്രശസ്തിയിലേക്ക് ഉയരുന്നത്. ഇതേ കഥാപാത്രത്തെ ഗോൾഡ് ഫാദറിന്റെ രണ്ടും മൂന്നും പാർട്ടുകളിലും (1974, 1990) അദ്ദേഹം അവതരിപ്പിച്ചു.

ഇറ്റാലിയൻ അമേരിക്കൻ മാതാപിതാക്കളുടെ മകനായി 1940 ഏപ്രിൽ 25ന് ന്യൂയോർക്കിൽ ജനനം. അദ്ദേഹത്തിന് രണ്ടു വയസ്സുള്ളപ്പോൾ മാതാപിതാക്കൾ വേർപിരിഞ്ഞു. പിന്നീട് അമ്മയുടെ മാതാപിതാക്കളുടെ സംരക്ഷണത്തിലായിരുന്നു. സ്കൂൾ പഠനകാലത്ത് ഒരു ബേസ്ബോൾ കളിക്കാരൻ ആകണം എന്നായിരുന്നു ആഗ്രഹം. പഠനത്തിൽ പിന്നിലായിരുന്ന അൽ പച്ചീനോ ഇംഗ്ലീഷ് ഒഴികെ മറ്റെല്ലാ വിഷയങ്ങൾക്കും പതിവായി തോൽക്കുമായിരുന്നു. എന്നാൽ അഭിനയത്തിൽ മിടുക്കനായിരുന്നു പച്ചീനോയ്ക്ക് ഹൈസ്കൂൾ ഓഫ് പെർഫോമിങ് ആർട്സിൽ പ്രവേശനം ലഭിച്ചു. മകൻ അഭിനയം പഠിക്കാൻ പോകുന്നത് അമ്മയ്ക്ക് ഇഷ്ടമായിരുന്നില്ല. അമ്മയുമായി കലഹിച്ച് വീടുവിട്ടിറങ്ങിയ ചെറുകിട ജോലികൾ ചെയ്തു കൊണ്ട് അഭിനയം പരിഗീലിക്കാനുള്ള പണം കണ്ടെത്തി. 

പിതാവിൻറെ സംരക്ഷണം ഇല്ലാതെ, മാതാവിനെ അനുസരിക്കാതെ വളർന്ന പച്ചിനോ ചെറുപ്പം മുതലേ വഴിപിഴച്ച ജീവിതമാണ് നയിച്ചു വന്നത്. കേവലം 9 വയസ്സ് മാത്രം ഉള്ളപ്പോൾ പുകവലിയും മദ്യപാനവും തുടങ്ങി. അതുകൂടാതെ കഞ്ചാവ് വലിക്കുന്ന ശീലവും. സ്കൂളിൽ ഒരു പ്രശ്നക്കാരൻ ആയ വിദ്യാർത്ഥിയായിരുന്നു പച്ചിനോ . തൻറെ ഉറ്റ മിത്രങ്ങൾ മയക്കുമരുന്ന് ദുരുപയോഗത്തെ തുടർന്ന് 19 ആമത്തെയും 31മത്തെയും വയസ്സിൽ മരണപ്പെട്ടത് അയാൾക്ക് ഒരു ആഘാതം ആയിരുന്നു. മയക്കുമരുന്ന് ഉപയോഗത്തിൽ നിന്നും വിട്ടുനിൽക്കാൻ ഇതൊരു പ്രേരണ ആയി . എന്നാൽ 1977 വരെ അയാൾ ഒരു സ്ഥിരം മദ്യപാനി ആയിരുന്നു. മദ്യപാനം മൂലം താൻ അനുഭവിച്ച ഒരു വിഷമഘട്ടം വർഷങ്ങൾക്ക് ശേഷം അദ്ദേഹം വിവരിക്കുകയുണ്ടായി. 1973 ൽ സെർപിക്കോ എന്ന ചിത്രത്തിലെ അഭിനയത്തിന് പച്ചിനോക്ക് മികച്ച നടനുള്ള ഓസ്കാർ നോമിനേഷൻ ലഭിച്ചു. അവാർഡ് ദാന ചടങ്ങിന് എത്തിയ അദ്ദേഹംതനിക്ക് അവാർഡ് ലഭിച്ചാൽ വേദിയിൽ എങ്ങനെ കയറി നിൽക്കും എന്ന ഭയപ്പാടിൽ ആയിരുന്നു. മദ്യപിച്ച് യാതൊരു വെളിവും ബോധവുമില്ലാതെ ആയിരുന്നു ആ ചടങ്ങിൽ എത്തിയിരുന്നത്. എന്നാൽ അന്ന് മികച്ച നടനുള്ള അവാർഡ് ലഭിച്ചത് വിഖ്യാത നടൻ ജാക്ക് ലമോണിന് ആയിരുന്നു. അത്യാഹ്ലാദത്തോടെ ഏറ്റവും വലിയ കരഘോഷം മുഴക്കിയത് താനായിരുന്നു എന്ന് പിന്നീട് പച്ചിനോ പറഞ്ഞു. വലിയ ഒരു ദുരന്ത ഘട്ടം ഒഴിവായതിന്റെ ആഹ്ലാദ പ്രകടനം ആയിരുന്നു അത്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ദൂഷ്യവശങ്ങൾ തിരിച്ചറിഞ്ഞ അദ്ദേഹം പിന്നീട് അതിൽ നിന്നും പൂർണമായും വിമുക്തനായി.

1962 ൽ തൻറെ 22 മത്തെ വയസ്സിൽ മാതാവും മുത്തച്ഛനും മരിച്ചതോടെ പച്ചിനോ അനാഥത്വത്തിന്റെ ഭാരം താങ്ങിയായിരുന്നു ജീവിച്ചിരുന്നത്. സ്റ്റേജും അഭിനയവും ആയിരുന്നു അയാൾക്ക് ആശ്വാസവും സംതൃപ്തിയും നൽകിയിരുന്നത്. എച്ച് ബി സ്റ്റുഡിയോയിലെ നാലുവർഷത്തെ പഠനത്തിനു ശേഷം ആക്ടേഴ്സ് സ്റ്റുഡിയോയിൽ അംഗത്വം ലഭിച്ചു. പ്രൊഫഷണൽ നടന്മാരുടെയും സംവിധായകരുടെയും നാടക രചയിതാക്കളുടെയും സംഘടനയാണ് ആക്ടേഴ്സ് സ്റ്റുഡിയോ . ആക്ടേഴ്സ് സ്റ്റുഡിയോയിലെ അംഗത്വം കൂടുതൽ അവസരങ്ങൾ ലഭിക്കാൻ ഇടയാക്കി. പ്രശസ്ത അഭിനയപരിശീലകൻ സ്ട്രാസ് ബർഗിന്റെ ശിക്ഷണത്തിൽ മെത്തേഡ് ആക്റ്റിങ്ങിൽ പച്ചിനോ വിദഗ്ധനായി. അദ്ദേഹത്തിൻറെ അഭിനയ ജീവിതത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തിയാണ് സ്ട്രാസ്ബർഗ് . 

അഭിനയ കളരികളിലൂടെ നടനത്തിൻറെ മർമ്മമറിഞ്ഞ പച്ചിനോ നാടകങ്ങളിലൂടെ സ്റ്റേജുകളിലെ താരമായി. ചലച്ചിത്ര രംഗത്ത് സൂപ്പർ താരമായി അറിയപ്പെടുമ്പോഴും നാടകങ്ങളിലും ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചു. അഭിനയത്തോടുള്ള ഭ്രമമാണ് പച്ചിനോയെ സൂപ്പർതാരം ആക്കിയത്. ചലച്ചിത്ര അഭിനയരംഗത്തു നിന്നും ഏറ്റവും മികച്ച നടനുള്ള ഓസ്കാർ പുരസ്കാരം നേടിയത് പോലെ നാടക രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്ന ടോണി അവാർഡ് രണ്ടു തവണയും ടെലിവിഷൻ രംഗത്തെ പരമോന്നത പുരസ്കാരമായ എമ്മി അവാർഡ് രണ്ടുതവണയും നേടിയെടുത്ത് " ട്രിപ്പിൾ ക്രൗൺ ഓഫ് ആക്ടിംഗ് " കരസ്ഥമാക്കിയ അപൂർവം ചില പ്രതിഭകളിൽ ഒരാളാണ് അദ്ദേഹം. അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. 9 ഓസ്കാർ നോമിനേഷനുകളും 19 ഗോൾഡൻ ഗ്ലോബ് നോമിനേഷനുകളും ലഭിച്ച പച്ചിനോ ഒരു ബാഫ്ത പുരസ്കാരവും രണ്ട് സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് പുരസ്കാരങ്ങളും കരസ്ഥമാക്കി. 1967 മുതൽ 1970 വരെ പ്രൊഫഷണൽ നാടകവേദികളിൽ സജീവമായിരുന്ന അദ്ദേഹത്തിന് 1969ലും 1970 ലും തുടർച്ചയായി രണ്ട് ടോണി പുരസ്കാരങ്ങൾ ലഭിച്ചു.

1969ൽ ' മീ നതാലി ' എന്ന ചിത്രത്തിലെ ഒരു ചെറു റോളിലൂടെയാണ് സിനിമാ അഭിനയരംഗത്ത് എത്തുന്നത്. 1971 ൽ ' പാനിക്ക് ഇൻ നീഡിൽ പാർക്ക് ' എന്ന ചിത്രത്തിൽ ഒരു മയക്കുമരുന്ന് അടിമയായ ഒരു ചെറുപ്പക്കാരന്റെ വേഷം തകർത്തഭിനയിച്ച പച്ചിനോയുടെ അഭിനയം വിഖ്യാത സംവിധായകനായ ഫ്രാൻസിസ് ഫോർഡ് കൊപ്പോളയുടെ ശ്രദ്ധയിൽപ്പെട്ടു. എക്കാലത്തെയും വിശ്വവിഖ്യാത ചലച്ചിത്രമായ ഗോഡ് ഫാദറിലേക്ക് വഴിയൊരുങ്ങിയത് അങ്ങനെയാണ്. അതുല്യ നടൻ മർലണ് ബ്രാണ്ടോയ്ക്കൊപ്പം മൈക്കിൾ കൊർലിയൺ എന്ന കഥാപാത്രമായി തകർത്ത് അഭിനയിച്ച പച്ചീനോ ഈ ചിത്രത്തിലൂടെ സൂപ്പർ താരമായി. അക്കാലത്തെ മികച്ച പല നടന്മാരെയും മൈക്കിൾ കൊർലിയൺ എന്ന കഥാപാത്രത്തിന് വേണ്ടി പരിഗണിച്ചിരുന്നു എങ്കിലും സംവിധായകനായ കെപ്പോളക്ക് പച്ചീനോയിൽ ആയിരുന്നു വിശ്വാസം. ഹോളിവുഡ് സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച ചില അഭിനയ മുഹൂർത്തങ്ങൾ ആയിരുന്നു പച്ചീനോ ഈ ചിത്രത്തിലൂടെ ചലച്ചിത്ര പ്രേമികൾക്ക് സമ്മാനിച്ചത്. ഗോഡ് ഫാദർ സിനിമയിൽ പച്ചീനോ അവതരിപ്പിച്ച കഥാപാത്രത്തെ അനുകരിച്ചാണ് തങ്ങൾ നടന്മാരായതെന്ന് പിന്നീട് പല ഹോളിവുഡ് താരങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. ഗോഡ് ഫാദറിലെ അഭിനയത്തിന് ഏറ്റവും മികച്ച സഹനടനുള്ള ഓസ്കാർ നോമിനേഷൻ ലഭിച്ചു എങ്കിലും അദ്ദേഹം പുരസ്കാര ചടങ്ങ് ബഹിഷ്കരിച്ചു. തന്നെ ഏറ്റവും മികച്ച നടനായി പരിഗണിക്കേണ്ടതിനു പകരം സഹനടനായി മാത്രം പരിഗണിച്ചതിലുള്ള പ്രതിഷേധം മൂലമായിരുന്നു ആ ബഹിഷ്കരണം. 

1973ല്‍ ജീന്‍ ഹാക്മാന് ഒപ്പം അഭിനയിച്ച ' സ്കെയർ ക്രോ ' കാൻ ചലച്ചിത്രോത്സവത്തിലെ മികച്ച ചിത്രമായി. അതേ വർഷം അഭിനയിച്ച സെർപിക്കോ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്കാർ നോമിനേഷൻ ലഭിച്ചു. 9 തവണ ഓസ്കാർ നോമിനേഷനുകൾ ലഭിച്ചുവെങ്കിലും 1992 ൽ പുറത്തിറങ്ങിയ സെൻറ് ഓഫ് എ വുമൺ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അദ്ദേഹത്തിന് ഏക ഓസ്കാർ പുരസ്കാരം ലഭിക്കുന്നത്. അന്ധനായ ഒരു ആർമി ലഫ്റ്റനന്റ് ആയാണ് അദ്ദേഹം ഈ ചിത്രത്തിൽ അഭിനയിച്ചത്. 1969ൽ സിനിമയിൽ അഭിനയിച്ചു തുടങ്ങുന്നത് മുതൽ പലതവണ ഉയർച്ച താഴ്ചകളിലൂടെ ആയിരുന്നു അദ്ദേഹത്തിൻറെ കരിയർ മുമ്പോട്ട് പോയത്.

അഞ്ചു പതിറ്റാണ്ടുകൾ ഏറെയുള്ള അഭിനയ ജീവിതത്തിനിടയിൽ നിരവധി അവിസ്മരണീയ കഥാപാത്രങ്ങളെയാണ് അദ്ദേഹം സൃഷ്ടിച്ചിട്ടുള്ളത്. ഗോഡ് ഫാദറിന്റെ മൂന്നു പാർട്ടുകളിലായി തിളങ്ങിയ മൈക്കിൾ കൊർലിയൻ തന്നെയാണ് അതിൽ പ്രമുഖം. 1974ലെ ഗോഡ് ഫാദറിന്റെ രണ്ടാം പാട്ടിലൂടെ മൂന്നാമത്തെയും 1975 ൽ ഡോഗ് ഡേ ആഫ്റ്റർനൂൺ എന്ന ചിത്രത്തിലൂടെ നാലാമത്തെയും ഓസ്കാർ നോമിനേഷനുകൾ ലഭിച്ചു. ഒരു ബാങ്ക് കൊള്ളക്കാരന്റെ വേഷമായിരുന്നു ഡോഗ് ഡേ ആഫ്റ്റർ നൂൺ എന്ന ചിത്രത്തിൽ അദ്ദേഹം അവതരിപ്പിച്ചത്. ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതായിരുന്നു ഈ ചിത്രം . 1979 ൽ ആൻഡ് ജസ്റ്റിസ് ഫോർ ഓൾ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള അടുത്ത ഓസ്കാർ നോമിനേഷൻ അദ്ദേഹത്തെ തേടിയെത്തി. പിന്നീട് 1983ല്‍ പുറത്തിറങ്ങിയ സ്കാർഫേസ് എന്ന സൂപ്പർ ചിത്രം പുറത്തിറങ്ങും വരെ പച്ചിനോ അഭിനയിച്ച ചിത്രങ്ങളൊക്കെയും വൻ പരാജയം ഏറ്റുവാങ്ങി. ടോണി മൊണ്ടാന എന്ന ക്യൂബൻ മയക്കുമരുന്ന് അധോലോക നായകനെ ത്രസിപ്പിക്കുന്ന പ്രകടനങ്ങളിലൂടെ വെള്ളിത്തിരയിൽ അവിസ്മരണം ആക്കിക്കൊണ്ട് സ്കാർഫേസ് കളക്ഷൻ റെക്കോർഡുകൾ സൃഷ്ടിച്ചു. എന്ത് ക്രൂരതയും ചെയ്യാൻ അറപ്പും മടിയുമില്ലാത്ത നായക കഥാപാത്രത്തെ തേടിയെത്തിയത് ഗോൾഡൻ ഗ്ലോബ് പുരസ്കാരം ആയിരുന്നു.

 റവല്യൂഷൻ(1985) എന്ന സിനിമ ഒരു വമ്പൻ പരാജയമായതോടെ പിന്നീടുള്ള നാലു വർഷക്കാലം അദ്ദേഹം സിനിമയിൽ നിന്നും വിട്ടു നിന്നു . എന്നാൽ ഈ കാലയളവിൽ അദ്ദേഹം നാടകരംഗത്ത് സജീവമാവുകയും തൻറെ പ്രതിഭ മാറ്റുരച്ചടുക്കുകയും ചെയ്തു. അഭിനയിക്കാൻ സിനിമ തന്നെ വേണം എന്ന് നിർബന്ധമൊന്നും അദ്ദേഹത്തിനില്ലായിരുന്നു. നാലുവർഷത്തെ ഇടവേളയ്ക്കുശേഷം 1989 ൽ ' സീ ഓഫ് ലവ് ' എന്ന വിജയ ചിത്രത്തിലൂടെ അദ്ദേഹം സിനിമയിലേക്ക് മടങ്ങി എത്തി. പിന്നീട് തുടർച്ചയായ വിജയ ചിത്രങ്ങളിലൂടെ അദ്ദേഹം തൻറെ ്് സജീവസാന്നിദ്ധ്യം ഹോളിവുഡിൽ ഉറപ്പിച്ചു. ഡിക്ക് ട്രേസി (1990) ഹീറ്റ് (1995) ഡോണി ബ്രാസ്ക്കോ (1997) ഡെവിൾസ് അഡ്വക്കേറ്റ് (1997) ഇൻസോമിനിയ (2000) ഓഷ്യൻസ് 13 (2007) ജാക്ക് ആൻഡ് ജില്‍ (2011) തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെയുള്ള ഒരു ജൈത്രയാത്രയായിരുന്നു പിന്നീട് . 

പച്ചിനോക്ക് ഒപ്പമുള്ള അഭിനയം സഹതാരങ്ങൾക്ക് പോലും ആവേശമാണ്. ജോണി ഡപ്പ് അടക്കം നിരവധി താരങ്ങൾ ആരാധനയോടെ കാണുന്ന അനുകരണീയ നടനാണ് പച്ചിനോ . 1997 ൽ ഡോണി ബ്രാസ്കോ എന്ന ചിത്രത്തിൽ പച്ചിനോ ഒത്തുള്ള അഭിനയ അനുഭവങ്ങൾ ഏറെ ആദരവോടും അഭിമാനത്തോടെയും ആണ് ഡെപ്പ് സ്മരിക്കാറുള്ളത്.

 2019 ൽ ബ്രാഡ് പിറ്റിനും ഡികാപ്രിയോക്കും ഒപ്പം വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ് എന്ന ചിത്രത്തിലും അതേ വർഷം റോബർട്ട് ഡിനീറോയ്ക്കും ജോ പെസിക്കുമോപ്പം ഐറിഷ് മാനിലും അഭിനയിച്ചു. ഇവ രണ്ടും മികച്ച പ്രേക്ഷക പ്രശംസ നേടിയ ചിത്രങ്ങൾ ആയിരുന്നു. യു ഡോണ്ട് നോ ജാക്ക് (2010) ഫിൽ സ്പെക്ടർ (2013) പറ്റേർണോ (2018) എന്നീ ടെലിവിഷൻ സിനിമകളിലും അദ്ദേഹം മികച്ച അഭിനയം കാഴ്ചവച്ചു.

അവിവാഹിതനായ പച്ചിനോ തന്റെ സ്വകാര്യ ജീവിതം മാധ്യമങ്ങൾക്കു മുമ്പിൽ വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത വ്യക്തിയാണ്. ആർഭാട ജീവിതത്തിൽ തീരെ താൽപര്യം ഇല്ലാത്ത അദ്ദേഹത്തിൻറെ എക്കാലത്തെയും വലിയ പ്രണയം അഭിനയത്തോട് മാത്രമാണ്.


~ മോൻസി വർഗ്ഗീസ് കോട്ടയം

               (9446066314)

Sunday, April 9, 2023

ലിയനാർഡോ ഡി കാപ്രിയോ (Leonardo Decaprio) എന്ന അസാധാരണ വ്യക്തിത്വം

 


ടൈറ്റാനിക് എന്ന സിനിമയിലെ പ്രധാന കഥാപാത്രമായ ജാക്കിനെ അവതരിപ്പിച്ച ലിയണാൾഡോ ഡികാപ്രിയോ എന്ന ഹോളിവുഡ് സൂപ്പർ താരത്തെ അറിയാത്ത സിനിമാ ആസ്വാദകർ ഉണ്ടാവില്ല. നടൻ നിർമ്മാതാവ് എന്ന നിലകളിൽ പ്രശസ്തനായ അദ്ദേഹം ലോകം അറിയപ്പെടുന്ന ഒരു പരിസ്ഥിതി പ്രവർത്തകൻ കൂടിയാണ്. മികച്ച നടനുള്ള ഓസ്കാർ പുരസ്കാരം അടക്കം നിരവധി ബഹുമതികൾ നേടിയ ഡിക്കാപ്രിയോ എക്കാലത്തെയും മികച്ച ഹോളിവുഡ് സൂപ്പർ താരങ്ങളിൽ ഒരാളാണ്. ലോകത്ത് ഏറ്റവും അധികം പ്രതിഫലം പറ്റുന്ന താരങ്ങളുടെ പട്ടികയിൽ പല തവണ ഇടം നേടിയ ഡിക്കാപ്രിയോ പ്രൊഫഷണലിസത്തിന്റെ ഉത്തമ മാതൃകയാണ്. അർപ്പണ മനോഭാവത്തോടെയുള്ള ആത്മാർത്ഥമായ പ്രയത്നമാണ് അയാളെ വിജയസോപാനത്തിൽ എത്തിച്ചത്. ഓരോ കഥാപാത്രങ്ങളെയും മികവുറ്റതാക്കാൻ അദ്ദേഹം നടത്തുന്ന ശ്രമങ്ങൾ ലോകോത്തര സംവിധാന പ്രതിഭകളുടെ സിനിമകളിൽ  അഭിനയിക്കാനുള്ള അവസരം അദ്ദേഹത്തിന് നേടിക്കൊടുത്തു. ജെയിംസ് കാമറൂണും സ്റ്റീഫൻ സ്പിൽബർഗും ക്രിസ്റ്റഫർ നോളനും മാർട്ടിൻ സ്കോർസസും അടക്കമുള്ള സൂപ്പർ സംവിധായകരുടെ ഇഷ്ട നടനാണ് ഡികാപ്രിയോ .

ഇറ്റലിയിലെ ഫ്ലോറൻസിൽ ഉള്ള ആർട്ട് മ്യൂസിയത്തിൽ ലിയനാർഡോ ഡാവിഞ്ചിയുടെ ചിത്രം ആസ്വദിച്ചുകൊണ്ടിരുന്ന ഇർമെലിന്റെ ഉദരത്തിൽ ഉണ്ടായിരുന്ന കുഞ്ഞ് കാൽ കൊണ്ട് ചവിട്ടുന്നതായി അനുഭവപ്പെട്ടു. അങ്ങനെയാണ് കുഞ്ഞിന് ലിയനാർഡോ എന്ന പേര് നൽകാൻ ഇടയായത്. പിതാവ് ജോർജ് ഡിക്കാപ്രിയോ ഒരു ചിത്രകാരനായിരുന്നു. കോമിക് പുസ്തകങ്ങളുടെ രചനയും പബ്ലിഷിങ്ങും വില്പനയും ആയിരുന്നു അദ്ദേഹത്തിൻറെ തൊഴിൽ . 1974 നവംബർ 11 ന് ലോസ് ആഞ്ചലസിലാണ് ലിയനാർഡോ ഡികാപ്രിയോയുടെ ജനനം. ജനിച്ചതും വളർന്നതും സിനിമ നിർമ്മാണങ്ങളുടെ കേന്ദ്രമായ നഗരത്തിൽ ആയതിനാൽ ചെറുപ്പം മുതൽക്കുതന്നെ സിനിമയുമായി ബന്ധപ്പെടാൻ അയാൾക്ക് അവസരം ലഭിച്ചു. ലിയനാർഡോ കളിക്കുഞ്ഞ് ആയിരുന്ന കാലത്ത് തന്നെ മാതാപിതാക്കൾ നിയമപരമായി വിവാഹബന്ധം വേർപെടുത്തി. അതോടെ വളരെ കഷ്ടപ്പെട്ടാണ് മാതാവ് തൻറെ  ഏക മകനെ വളർത്തിയിരുന്നത്. സ്കൂൾ പഠനകാലത്ത് തന്നെ ലിയനാർഡോക്ക് അഭിനയത്തിൽ താൽപര്യം ജനിച്ചു. 


ചെറുപ്പത്തിൽ ചില പരസ്യ ചിത്രങ്ങളിൽ അഭിനയിക്കാൻ അവസരം ലഭിച്ച അയാൾ പിന്നീട് കുട്ടികൾക്കായുള്ള ടെലിവിഷൻ സീരിയലുകളിലും പ്രത്യക്ഷപ്പെട്ടു തുടങ്ങി. സ്കൂൾ പഠനം ഇടക്കിവച്ച് അവസാനിപ്പിച്ചു അഭിനയത്തിൽ ശ്രദ്ധ പതിപ്പിച്ചുവെങ്കിലും അവസരങ്ങൾ തീരെ കുറവായിരുന്നു. നിരന്തരം അവസരങ്ങൾക്ക് വേണ്ടി ഹോളിവുഡ് സ്റ്റുഡിയോകൾ കയറിയിറങ്ങി. അവസാനം മടുത്തു നിരാശനായി അഭിനയം മോഹം ഉപേക്ഷിച്ചു എങ്കിലും പിതാവിന്റെ പ്രചോദനവും അഭിനയത്തിലൂടെ കിട്ടുന്ന പണം കൊണ്ട് അമ്മയെ സംരക്ഷിക്കണം എന്ന തോന്നലും കാരണം വീണ്ടും ശ്രമം തുടർന്നു കൊണ്ടേയിരുന്നു. 1990 മുതൽ കൗമാരക്കാരൻ ആയ ലിയനാർഡോയ്ക്ക് ടെലിവിഷൻ സീരിയലുകളിൽ അവസരം ലഭിച്ചു തുടങ്ങി. 1991ൽ പുറത്തിറങ്ങിയ ക്ര.critters 3 ആയിരുന്നു ആദ്യ ചലച്ചിത്രം . ഈ സയൻസ് ഫിക്ഷൻ ഹൊറർ കോമഡി ചിത്രം ഒരു പരാജയമായിരുന്നു. This Boy's Life (1992) എന്ന ചിത്രം ശ്രദ്ധിക്കപ്പെട്ടു. വിഖ്യാത നടൻ റോബർട്ട് ഡി നീറോ ആയിരുന്നു ഇതിലെ നായകൻ. 1993 ൽ പുറത്തിറങ്ങിയ What'seating Gilbert grape എന്ന ചിത്രത്തിലൂടെ ഓസ്ക്കാർ അവാർഡ് നോമിനേഷനും ഗോൾഡൻ ഗ്ലോബ് പുരസ്കാരവും പത്തൊമ്പതാമത്തെ വയസ്സിൽ നേടാൻ അയാൾക്ക് കഴിഞ്ഞു. ജോണി ഡെപ്പിന് ഒപ്പം അഭിനയിച്ച ഈ ചിത്രം സാമ്പത്തിക വിജയം ആയിരുന്നു. 1996 ൽ വില്യം ഷേക്സ്പിയറിന്റെ റോമിയോ ആൻഡ് ജൂലിയറ്റ് എന്ന കഥയെ അടിസ്ഥാനപ്പെടുത്തി എടുത്ത സിനിമയിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെടുകയും സിനിമ ഒരു വൻ വിജയമാവുകയും ചെയ്തു.

പിന്നീടാണ് ജെയിംസ് കാമറൂണിന്റെ എക്കാലത്തെയും മികച്ച ഹോളിവുഡ് ചിത്രങ്ങളിൽ ഒന്നായ ടൈറ്റാനിക്കിൽ (1997) അഭിനയിക്കാൻ അവസരം ലഭിക്കുന്നത്. ടൈറ്റാനിക്കിലെ ജാക്ക് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെ ലോകമെമ്പാടുമുള്ള കോടാനുകോടി ആരാധകരെയാണ് അയാൾ നേടിയെടുത്തത്. ഒരു നടൻ എന്ന നിലയിൽ ലഭിച്ച ഏറ്റവും വലിയ അംഗീകാരം ആയിരുന്നു അത്. നായകനായും ക്രൂരനായ വില്ലനായും വ്യത്യസ്ത വേഷങ്ങളിൽ പിന്നീട് അയാൾ ഹോളിവുഡിൽ തൻറെ ജൈത്രയാത്ര നടത്തി.

ഏവിയേറ്റർ (2005) ബ്ലഡ് ഡയമണ്ട് (2007) വൂൾഫ് ഓഫ് വാൾസ്ട്രീറ്റ് (2014) റവനന്റ് (2016) വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ് (2020) എന്നീ ചിത്രങ്ങൾക്ക് മികച്ച നടനുള്ള ഓസ്കാർ നോമിനേഷനുകൾ നേടിയെടുക്കാനായി . ഇതിൽ റവനന്റിലെ അഭിനയ മികവിന് ഓസ്കാർ വിജയവും നേടി.


പാരിസ്ഥിതിക സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന പ്രശസ്ത വ്യക്തിത്വമാണ് ഡികാപ്രിയോ . ഓസ്കാർ അവാർഡ് സ്വീകരിച്ചതിന് ശേഷമുള്ള പ്രസംഗത്തിൽ അദ്ദേഹം കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചും പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രത്യേകം പരാമർശിക്കുകയുണ്ടായി. 1998ൽ പാരിസ്ഥിതിക സംരക്ഷണത്തിനായി അദ്ദേഹം ഒരു സംഘടന രൂപീകരിച്ചു. അന്തരീക്ഷ മലിനീകരണത്തിന് എതിരായി അദ്ദേഹം നടത്തിയ പ്രഭാഷണങ്ങളും ഇടപെടലുകളും ശ്രദ്ധേയമായിരുന്നു. ചാരിറ്റി പ്രവർത്തനങ്ങൾക്കായി ദശലക്ഷക്കണക്കിന് ഡോളറുകൾ സംഭാവന നൽകി. പാരിസ്ഥിതിക ദുർബല പ്രദേശങ്ങളുടെ നവീകരണത്തിനായി ലോകമെമ്പാടും 35 പദ്ധതികളാണ് ഡിക്കാപ്രിയോയുടെ ഫൗണ്ടേഷൻ നടപ്പിലാക്കിയിട്ടുള്ളത്. 2014 ഐക്യരാഷ്ട്ര സംഘടന കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള സന്ദേശം പ്രചരിപ്പിക്കുന്ന അംബാസിഡറായി അദ്ദേഹത്തെ നിയോഗിച്ചു. പാരിസ്ഥിതിക സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ലോകം മുഴുവൻ ചർച്ച ചെയ്യപ്പെടാൻ ഡികാപ്രിയോയുടെ സജീവ ഇടപെടലുകളിലൂടെ സാധിച്ചു. 

ചെറു പ്രായത്തിൽ തന്നെ സമ്പത്തിന്റെയും പ്രശസ്തിയുടെയും ഉന്നതിയിൽ എത്തിയതിനു ശേഷം നശിച്ചു പോയ നിരവധി താരങ്ങളുള്ള ഹോളിവുഡിൽ വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും വ്യതിരിക്ത വ്യക്തിത്വമാണ് ലിയനാർഡോ ഡികാപ്രിയോ . വർഷങ്ങളോളം സൂപ്പർതാര പദവിയിൽ പിടിച്ചു നിൽക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. ഓരോ വിജയങ്ങൾക്ക് ശേഷവും അടുത്ത വിജയം ലക്ഷ്യമിട്ടുള്ള പ്രയത്നങ്ങളാണ് ഒരാളെ എക്കാലത്തെയും വലിയ വിജയങ്ങൾ നേടാൻ പ്രാപ്തനാക്കുന്നത്. എനിക്ക് ഇതൊക്കെ മതി എന്ന് ചിന്തിച്ചു തുടങ്ങിയാൽ പിന്നീട് ഒന്നും നേടാൻ ആവില്ല . പ്രവർത്തന മേഖലയിൽ ഓരോ നിമിഷവും സജീവമായി നിലനിൽക്കുന്നതാണ് ഓരോ പ്രൊഫഷണലിന്റെയും വിജയത്തിൻറെ അടിസ്ഥാനം. നാം അംഗീകരിക്കുന്ന ഏതൊരു വ്യക്തിയെ ശ്രദ്ധിച്ചാലും മനസ്സിലാവും അവരെല്ലാം എപ്പോഴും അവരുടെ തൊഴിലിൽ സജീവമായിരിക്കും. തൊഴിലിനോടുള്ള സ്നേഹവും അർപ്പണ മനോഭാവവും ആണ് ഒരാളെ തൻറെ തൊഴിലിൽ സജീവമാക്കുന്നത്. 


~ മോൻസി വർഗ്ഗീസ് കോട്ടയം
                        (9446066314)

Friday, April 7, 2023

ഗ്രാമി, ഓസ്കാർ അവാർഡുകൾ നേടിയെടുത്ത പ്രതിഭ വിൽ സ്മിത്ത് (Will Smith)

 

ഒരു നടനായി അറിയപ്പെടുന്നതിനു മുമ്പ് വിൽ സ്മിത്ത് ഒരു ഗായകനായിരുന്നു. സുഹൃത്തും ഡിസ്ക്കോ ജോക്കിയുമായ ജാസിക്കൊപ്പം 5 മ്യൂസിക് വീഡിയോ ആൽബങ്ങളാണ് പുറത്തിറക്കിയിട്ടുള്ളത്. ഒരു റാപ്പ് പെർഫോമർ എന്ന നിലയിൽ 5 ഗ്രാമി അവാർഡുകളും നേടിയിട്ടുണ്ട്. ഹോളിവുഡ് സിനിമകളിലും ഉജ്ജ്വല പ്രകടനങ്ങളുടെ സൂപ്പർതാരമായി മാറിയ വിൽ സ്മിത്ത് ഒരു അറിയപ്പെടുന്ന മോട്ടിവേറ്റർ കൂടിയാണ്. 

നിരവധി ഉയർച്ചയും താഴ്ചയും വിജയങ്ങളും പരാജയങ്ങളും പുകഴ്ത്തലുകളും ഇകഴ്ത്തലുകളും സുപ്രസിദ്ധിയും കുപ്രസിദ്ധിയും ഒരേപോലെ ഏറ്റുവാങ്ങിയ ഹോളിവുഡ് സൂപ്പർ താരമാണ് വിൽ സ്മിത്ത് . 2022 മാർച്ച് 27ന്  ഓസ്കാർ അവാർഡ് ദാന വേദിയിൽ വിൽ സ്മിത്ത് ലോകത്തെ മുഴുവൻ അമ്പരപ്പിച്ചു കൊണ്ട് ഒരേ പോലെ കുപ്രസിദ്ധനും സുപ്രസിദ്ധനുമായി . കിംഗ് റിച്ചാർഡ് എന്ന സിനിമയിലൂടെ ഏറ്റവും മികച്ച നടനുള്ള ഓസ്കാർ അവാർഡ് നേടിയ അതേ ദിവസം തന്നെയാണ് തൻറെ ഭാര്യയെ അപമാനിച്ചതിന്റെ പേരിൽ അവതാരകനായ ക്രിസ് റോക്കിന്റെ  കാരണത്തടിച്ച് പേരുദോഷം ഏറ്റുവാങ്ങിയത്. വിൽ സ്മിത്ത് മാപ്പു പറഞ്ഞെങ്കിലും ആ കളങ്കം അദ്ദേഹത്തെ പിന്തുടരുന്നു. എത്ര ഉന്നത സ്ഥാനത്ത് എത്തിയാലും അമിത വികാരങ്ങളെ അടക്കാൻ കഴിയാത്തവർക്ക് വിപരീത ഫലങ്ങൾ ഉണ്ടാക്കുമെന്ന് സ്മിത്തിന്റെ കരിയർ തെളിയിക്കുന്നു.

2021ൽ വിൽ സ്മിത്തിന്റെ ജീവിതാനുഭവങ്ങളെ അടിസ്ഥാനമാക്കി അദ്ദേഹവും മാർക്ക് മാൻസണും ചേർന്നെഴുതിയ വിൽ (Will) എന്ന ഗ്രന്ഥം ഒരു വമ്പൻ വിജയമായിരുന്നു. ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലർ ബുക്സ് പട്ടികയിൽ ഒന്നാം സ്ഥാനത്തായിരുന്ന ഈ ഗ്രന്ഥത്തിൽ തന്റെ ജീവിതത്തിലെ വിജയങ്ങളെയും പരാജയങ്ങളെയും സന്തോഷങ്ങളെയും ദുഃഖങ്ങളെയും വളർച്ചയെയും തളർച്ചയെയും എല്ലാം സ്മിത്ത് തുറന്നു കാണിക്കുന്നു. താൻ വായിച്ചതിൽ ഏറ്റവും മികച്ച ആത്മകഥാ രചനയാണ് ഇതെന്നാണ് ഓപ്ര വിൻഫ്രി ഈ പുസ്തകത്തെക്കുറിച്ച് അഭിപ്രായപ്പെട്ടത്. ഒരു സൂപ്പർതാരത്തിലേക്കുള്ള വളർച്ചയിൽ അദ്ദേഹം തരണം ചെയ്ത പ്രതിസന്ധികളും വലിയ ലക്ഷ്യത്തിലെത്താൻ വേണ്ടി പ്രായോഗികമാക്കിയ പദ്ധതികളും പ്രചോദനാത്മകമാണ്. ഒരു സൂപ്പർ താരം ആവണം എന്ന ഉന്നതമായ ലക്ഷ്യത്തോടെ തന്നെയാണ് വിൽ സ്മിത്ത് സിനിമാരംഗത്ത് എത്തിയത്. 

1968 സെപ്റ്റംബർ 25ന് അമേരിക്കയിലെ ജനിച്ച വില്ലാഡ് കരോൾ സ്മിത്ത് എന്ന വിൽ സ്മിത്തിന് ഒരു മൂത്ത സഹോദരിയും രണ്ട് ഇളയ സഹോദരന്മാരും ഉണ്ട് . അമേരിക്കൻ എയർഫോഴ്സിൽ നിന്നും റിട്ടയർ ചെയ്ത റഫ്രിജറേഷൻ എൻജിനീയർ ആയിരുന്ന പിതാവിൻറെ കടുത്ത ശിക്ഷണങ്ങളിലൂടെയാണ് കുട്ടികൾ വളർന്നത്. ഒരേ സമയം തന്നെ മഹാ ക്രൂരനും എന്നാൽ ചില കാര്യങ്ങളിൽ നല്ലവനും ആയ ഒരു പിതാവായാണ് അദ്ദേഹത്തെ സ്മിത്ത് ഓർമ്മിക്കുന്നത്. മദ്യപിച്ച് മധുന്മഥനായി തന്റെ മാതാവിനെ ക്രൂരമായി മർദ്ദിച്ചിരുന്ന അയാളെ കൊല്ലണമെന്ന് പോലും ചെറുപ്പത്തിൽ താൻ വിചാരിച്ചിരുന്നതായി സ്മിത്ത് പറയുന്നു. അതേസമയം തന്നെ കുട്ടികളിൽ അച്ചടക്കവും ലക്ഷ്യബോധവും വളർത്തിയെടുത്തതും അതേ പിതാവ് തന്നെയായിരുന്നു. ഒരിക്കൽ പിതാവിൻറെ കടയുടെ മുമ്പിലെ മതിൽക്കെട്ട് ഇടിഞ്ഞുവീണപ്പോൾ അത് പുനർ നിർമ്മിക്കാനുള്ള ചുമതല അയാൾ വിൽ സ്മിത്തിനും സഹോദരൻ ഹാരിക്കും നൽകി. 20 അടി നീളവും 12 ഉയരവുമുള്ള മതിൽ നിർമ്മാണം കുട്ടികളെ ഏൽപ്പിച്ചതിന് പിന്നിൽ പിതാവിന് ഒരു ഉദ്ദേശം ഉണ്ടായിരുന്നു. ഒരു വലിയ ലക്ഷ്യം എങ്ങനെ നേടിയെടുക്കണം എന്നത് അനുഭവങ്ങളിലൂടെ പഠിക്കാനുള്ള ഒരു അവസരമാണ് അയാൾ ഒരുക്കിയത്. ഇത്രയും വലിയ മതിൽ തങ്ങൾക്ക് നിർമ്മിക്കാൻ കഴിയില്ലഎന്നെ എപ്പോഴും പിറു പിറത്തു കൊണ്ടിരുന്ന സ്മിത്തിന് പിതാവ് നൽകിയ മറുപടി പിന്നീടുള്ള അദ്ദേഹത്തിൻറെ ജീവിതത്തെ വളരെയധികം സ്വാധീനിച്ചു. " കെട്ടി ഉയർത്താൻ പോകുന്ന വലിയ മതിലിനെ കുറിച്ച് ഓർത്ത് വേവലാതിപ്പെടാതെ അതിനുവേണ്ടി നാം ഇപ്പോൾ ഉപയോഗിക്കുന്ന ഒരു ഇഷ്ടിക എങ്ങനെ നല്ല രീതിയിൽ പാകാം എന്നത് മാത്രം ശ്രദ്ധിക്കുക " . നമ്മുടെ വലിയ ലക്ഷ്യങ്ങൾ നേടണമെങ്കിൽ ചെറിയ ചെറിയ ലക്ഷ്യങ്ങൾ ആക്കി മാറ്റി ക്രമേണ ക്രമേണ വലിയ ലക്ഷ്യങ്ങളിൽ എത്തണമെന്ന വലിയ ഒരു പാഠമായിരുന്നു ആ പിതാവ് മകന് സമ്മാനിച്ചത്. ഓരോ ദിവസവും കുറേശ്ശെ ഇഷ്ടികകൾ മാത്രം പാകി കൊണ്ട് ഒരു വർഷത്തിനുള്ളിൽ ഒരു വലിയ മതിൽക്കെട്ട് ആ സഹോദരങ്ങൾ കെട്ടി ഉയർത്തി. വിൽ സ്മിത്തിന് ബാല്യകാലത്തു തന്നെ ലക്ഷ്യബോധവും അച്ചടക്കവും ആത്മവിശ്വാസവും പ്രയത്നശീലവും നൽകിയ ഒരു സംഭവമായിരുന്നു ഇത്.

സ്കൂൾ പഠനകാലത്ത് കണക്കിൽ ബഹു മിടുക്കാനായിരുന്നു സ്മിത്ത് . ബുദ്ധി ക്ഷമത അളക്കുന്ന ഐക്യൂ ടെസ്റ്റിൽ ഉന്നത സ്കോർ ആണ് അദ്ദേഹത്തിന് ഉള്ളത്. എന്നാൽ കലാരംഗത്ത് ശ്രദ്ധ പതിപ്പിച്ചതിനാൽ സ്കൂൾ പഠനത്തിനുശേഷം തുടർന്ന് പഠിക്കാൻ അയാൾക്ക് കഴിഞ്ഞില്ല. ഒരു യൂണിവേഴ്സിറ്റി ബിരുദം എടുക്കാൻ കഴിയാത്തതിന്റെ വിഷമം പിന്നീട് പലപ്പോഴും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഒരു സംഗീതജ്ഞൻ ആയാണ് കലാജീവിതം ആരംഭിച്ചത്. പന്ത്രണ്ടാമത്തെ വയസ്സിൽ തന്നെ റാപ്പ് സംഗീതത്തിനുള്ള വരികൾ എഴുതുമായിരുന്നു. എഴുതിയ വരികളൊക്കെയും ശാപവചനങ്ങളും നെഗറ്റീവ് ചിന്താഗതികളും നിറഞ്ഞതായിരുന്നു. ഈ വരികളൊക്കെ വായിച്ച മുത്തശ്ശിയാണ് വിൽ സ്മിത്തിനെ പോസിറ്റീവ് ആയി ചിന്തിക്കാനും പോസിറ്റീവായ വരികൾ എഴുതാനും പ്രചോദനമായത്. ചടുലമായ റാപ്പ് സംഗീതത്തിൽ ഊർജ്ജസ്വലമായ ഗംഭീര പ്രകടനങ്ങളാണ് ബാല്യ കൗമാര കാലത്ത് തന്നെ അയാൾ നടത്തിയിരുന്നത്. ബാല്യകാല സുഹൃത്തും റാപ്പ് സംഗീതജ്ഞനുമായ ജാസി ജെഫുമൊത്ത് സ്റ്റേജ് ഷോകളും സംഗീത ആൽബങ്ങളും നിർമ്മിച്ച 20 വയസ്സ് തികയും മുമ്പ് തന്നെ സ്മിത്ത് ദശലക്ഷക്കണക്കിന് ഡോളർ സമ്പാദ്യം ഉണ്ടാക്കി. എന്നാൽ ചെറുപ്രായത്തിൽ തന്നെ അതി സമ്പന്നനായ സ്മിത്തിന്റെ ധൂർത്തും ആർഭാടവും കൊണ്ടെത്തിച്ചത് ജയിലഴികൾക്കുള്ളിൽ ആണ് . കൃത്യമായ വരുമാന നികുതി അടയ്ക്കാത്തതിന്റെ പേരിൽ അയാൾ അറസ്റ്റിലായി. സമ്പാദിച്ചതു മുഴുവനും അതിലേറെയും പിഴയായി കെട്ടിയതിനുശേഷമാണ് ജയിൽ മോചിതൻ ആയത്. സമ്പത്ത് എങ്ങനെ കാര്യക്ഷമമായി ഉപയോഗിക്കണം എന്ന് അയാൾ പഠിച്ചത് ജയിൽവാസകാലത്തെ തകർച്ചയിൽ നിന്നുമാണ്. വരുമാനം അറിഞ്ഞ് ചെലവഴിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിൽ സ്മിത്ത് തൻറെ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നുണ്ട്. എൻ.ബി.സി ടെലിവിഷനു വേണ്ടി ' ഫ്രഷ് പ്രിൻസ് ഓഫ് ബൽ എയർ ' എന്ന സീരിയലിൽ അഭിനയിക്കാനുള്ള കരാറിലൂടെയാണ് അയാൾ കടങ്ങളിൽ നിന്നും മോചിതനായത്. ഈ സീരിയൽ ഒരു വിജയമായതോടെ സിനിമയിൽ ഒരു സൂപ്പർ താരം ആവണം എന്ന ലക്ഷ്യം അയാളുടെ മനസ്സിൽ രൂപകൽപ്പന ചെയ്തു. പിന്നീട് തൻറെ ലക്ഷ്യത്തിലെത്താനുള്ള പടിപടിയായ ശ്രമങ്ങൾ ആയിരുന്നു.

1992 ൽ റിലീസ് ചെയ്ത ആദ്യ സിനിമ (Where the day takes you) ഒരു ബോക്സ് ഓഫീസ് പരാജയം ആയിരുന്നു. പിന്നീട് 1993ല്‍ അഭിനയിച്ച രണ്ട് ചിത്രങ്ങൾ (Made in America, Six degrees of separation) മികച്ച വിജയങ്ങൾ നേടി. ഇതോടെ വിൽ സ്മിത്ത് നടൻ എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. 1995ൽ ' ബാഡ് ബോയ്സ് ' 1996 ൽ പുറത്തിറങ്ങിയ ' ഇൻഡിപെൻഡൻസ് ഡേ ' എന്നീ ചിത്രങ്ങൾ വിൽ സ്മിത്തിനെ സൂപ്പർതാര പദവിയിലേക്ക് ഉയർത്തി. പിന്നീട് സൂപ്പർതാരം എന്ന നിലയിലുള്ള അയാളുടെ പ്രയാണമായിരുന്നു. 

മെൻ ഇൻ ബ്ലാക്ക് (1997) ഒരു വമ്പൻ ബോക്സ് ഓഫീസ് വിജയമായിരുന്നു. 90 ദശലക്ഷം ഡോളർ ബഡ്ജറ്റിൽ നിർമ്മിച്ച ഈ ചിത്രം 590 ദശലക്ഷം ഡോളറാണ് വാരിക്കൂട്ടിയത്. ഈ ചിത്രത്തിൻറെ രണ്ടും മൂന്നും ഭാഗങ്ങളും (2002, 2012) സൂപ്പർഹിറ്റുകൾ ആയിരുന്നു. നിർമ്മാതാക്കൾക്ക് നഷ്ടം വരുത്താത്ത മിനിമം ഗ്യാരണ്ടിയുള്ള നടൻ ആയിട്ടാണ് സ്മിത്ത് അറിയപ്പെടുന്നത്. ദാരിദ്ര്യത്തിൽ നിന്നും അതിസമ്പന്നതയിലേക്ക് വളർന്ന അമേരിക്കൻ ബിസിനസുകാരൻ ക്രിസ് ഗാർഡിനറുടെ ജീവിതകഥ സിനിമയായപ്പോൾ വിൽ സ്മിത്തും മകൻ ജേഡൻ ആണ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്. Pursuit of happiness (2006) എന്ന ഈ ചിത്രം ലോകത്തെ എക്കാലത്തെയും മികച്ച പ്രചോദനാത്മക ചിത്രങ്ങളിൽ ഒന്നാണ്. നിരാശയും മാനസിക സമ്മർദ്ദവും ഒക്കെ അനുഭവിക്കുന്നവർ ഈ ചിത്രം കണ്ടാൽ മോട്ടിവേറ്റഡ് ആകും എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. അത്ര മികച്ച പ്രകടനമാണ് വിൽ സ്മിത്തും മകനും ഈ ചിത്രത്തിൽ കാഴ്ചവച്ചിട്ടുള്ളത്. മകനുമൊത്ത് പിന്നീട് അഭിനയിച്ച ആഫ്റ്റർ എർത്ത് (2013) എന്ന ചിത്രം ഒരു ദയനീയ പരാജയമായിരുന്നു. തൻറെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ പരാജയം എന്നാണ് ഈ ചിത്രത്തെ അദ്ദേഹം വിശേഷിപ്പിച്ചത്.

ലോകോത്തര ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയുടെ ജീവിതകഥ പറഞ്ഞ അലി (2001) എന്ന ചിത്രത്തിൻറെ നായകനായിരുന്ന വിൽ സ്മിത്തിന് മികച്ച നടനുള്ള ഓസ്കാർ നോമിനേഷൻ ലഭിച്ചു. 2018 മോസ്കോയിൽ നടന്ന ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരത്തിന്റെ ഒഫീഷ്യൽ ഗാനമായിരുന്ന 'ലിവ് ഇറ്റ് അപ്പ് ' ഗായകരായ നിക്കി ജാമിനും എറാ ഇസ്രേഫിക്കും ഒപ്പം അവതരിപ്പിച്ചത് വിൽ സ്മിത്ത് ആയിരുന്നു. 2006 ൽ ലോകത്ത് ഏറ്റവും സ്വാധീനമുള്ള 100 പേരുടെ ടൈംസ് മാഗസിൻ പട്ടികയിൽ ഇടം നേടി

വ്യക്തമായ ആസൂത്രണങ്ങളിലൂടെ തൻറെ മക്കളായ വീനസിനെയും സെറീനയേയും ടെന്നീസിലെ ഇതിഹാസതാരങ്ങൾ ആക്കി മാറ്റിയ പിതാവ് റിച്ചാർഡ് വില്യംസിന്റെ കഥ പറഞ്ഞ കിംഗ് റിച്ചാർഡിലെ (2022) അഭിനയത്തിനാണ് വിൽ സ്മിത്ത് ഏറ്റവും മികച്ച നടനുള്ള ഓസ്കാർ പുരസ്കാരം നേടുന്നത്. 

മോൻസി വർഗ്ഗീസ് കോട്ടയം
(9446066314)

Thursday, March 30, 2023

വികൃതിപ്പയ്യൻ സൂപ്പർ സ്റ്റാർ Johnny Depp

 


അരക്കിറുക്കനും മുഴുക്കുടിയനുമായ ക്യാപ്റ്റൻ ജാക്ക് സ്പാരോ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കി പൈറേറ്റ്സ് ഓഫ് കരീബിയൻ ചിത്ര പരമ്പരയിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ ജോണി ഡെപ്പിന്റെ ജീവിതവും സംഭവബഹുലമാണ്. അഭിനയ ജീവിതത്തിലും വ്യക്തിജീവിതത്തിലും ഉയർച്ച താഴ്ചകളിലൂടെയും വെല്ലുവിളികളിലൂടെയും ആണ് അദ്ദേഹം സഞ്ചരിച്ചത്. ക്യാപ്റ്റൻ ജാക്ക് സ്പാരോ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ വേണ്ടി മാത്രമാണ് അദ്ദേഹം ജനിച്ചത് എന്ന് കരുതുന്ന കോടാനുകോടി ആരാധകർ ജോണി ഡെപ്പിനുണ്ട്. പ്രേക്ഷകരിൽ അത്രത്തോളം സ്വാധീനം ചെലുത്തിയ ഒരു കഥാപാത്രം ആയിരുന്നു അത്. ഗായകനാകാൻ ആഗ്രഹിച്ച ഡെപ്പ് യാദൃശ്ചികമായാണ് സിനിമയിൽ എത്തുന്നത്. 

സ്ക്രീനിലും സ്വകാര്യജീവിതത്തിലും വികൃതി പയ്യനായി അറിയപ്പെട്ടിരുന്ന ഡെപ്പിന് ഒരു ഗോൾഡൻ ഗ്ലോബ് പുരസ്കാരവും ഒരു സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് പുരസ്കാരവും മൂന്ന് ഓസ്കാർ നോമിനേഷനും ഒരു ബാഫ്ത (BAFTA) നോമിനേഷനും ലഭിച്ചിട്ടുണ്ട്. A Nightmare on Elm Street (1984) എന്ന ഹൊറർ ചിത്രത്തിലെ ടീനേജ് കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് സിനിമയിൽ എത്തുന്നത്. എക്കാലത്തെയും മികച്ച ഒരു ഹൊറർ ചിത്രമായി കരുതപ്പെടുന്ന A Nightmare on Elm Street ഒരു നടനായി അറിയപ്പെടാൻ ജോണി ഡെപ്പിന് അവസരം ഒരുക്കി. എന്നാൽ സ്വഭാവദൂഷ്യം കാരണം പല സിനിമകളിൽ നിന്നും അയാളെ അകറ്റി നിർത്തി. 1993 വരെ ഏതാനും ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും പിന്നീടാണ് ശ്രദ്ധേയമായ വേഷങ്ങൾ ലഭിച്ചു തുടങ്ങിയത്. അലമ്പനും അലസനുമായ യുവാവിന്റെ വേഷമായിരുന്നു അഭിനയിച്ചവയിൽ അധികവും.

1963 ജൂൺ 9ന് അമേരിക്കയിലെ കെന്റക്കിയിൽ ജനനം. പിതാവ് ജോൺ ക്രിസ്റ്റഫർ ഡെപ്പ് ഒരു എഞ്ചിനീയർ ആയിരുന്നു. പിതാവിൻറെ ജോലി സംബന്ധമായ തിരക്കും മൂലം പല സ്ഥലങ്ങളിൽ മാറിമാറി താമസിക്കേണ്ടതായി വന്നു. സ്ഥിരമായി ഒരു സ്ഥലത്ത് നിൽക്കാതെ മാറിമാറി പല സ്കൂളുകളിലാണ് പഠിച്ചത്. സ്കൂൾ പഠനകാലത്ത് സംഗീതത്തോട് ആയിരുന്നു ഭ്രമം. ഡപ്പിന് 15 വയസ്സുള്ളപ്പോൾ മാതാപിതാക്കൾ വിവാഹമോചിതരായി. മാതാവ് ബെറ്റി റോബർട്ട് പാൽമർ എന്നൊരാളെ പുനർവിവാഹം കഴിച്ചു. അദ്ദേഹം തന്റെ ജീവിതത്തിൽ വലിയ ഒരു പ്രചോദനം ആയിരുന്നു എന്ന് ജോണി ഡെപ്പ് പറയുന്നുണ്ട്.

പന്ത്രണ്ടാമത്തെ വയസ്സു മുതൽ റോക്ക് ബാൻഡുകളിൽ ഗിറ്റാർ വായിച്ചും പാട്ടുകൾ പാടിയും വേദികളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു. ഒരു റോക്ക് ഗായകൻ ആകാനുള്ള തന്റെ സ്വപ്നം സാക്ഷാത്കരിക്കാനായി പതിനാറാമത്തെ വയസ്സിൽ സ്കൂൾ വിദ്യാഭ്യാസം ഉപേക്ഷിച്ചു. എന്നാൽ റോക്ക് ബാൻഡിൽ നിന്നും സ്ഥിര വരുമാനം ലഭിക്കാതെ സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിച്ചു തുടങ്ങി. വരുമാനത്തിനായി ടെലി മാർക്കറ്റിംഗ് അടക്കം പല ചെറുകിട ജോലികൾ ചെയ്തു. 1983ല്‍ തന്റെ സംഗീത ട്രൂപ്പിലെ സുഹൃത്തിന്റെ സഹോദരിയും മേക്കപ്പ് ആർട്ടിസ്റ്റും ആയ ലോറി ആൻ അലിസണെ വിവാഹം കഴിച്ചു. വിവാഹിതനാകുമ്പോൾ ഡെപ്പിന് 20 വയസ്സ് മാത്രമായിരുന്നു പ്രായം. ഇവർ 1985 ൽ വിവാഹമോചിതരായി. പത്നി ലോറി ആണ് പ്രശസ്ത ഹോളിവുഡ് നടൻ നിക്കോളാസ് കേജിനെ ജോണി ഡെപ്പിന് പരിചയപ്പെടുത്തുന്നത്. ഈ സൗഹൃദമാണ് അയാൾക്ക് ഹോളിവുഡ് സിനിമയിൽ അഭിനയിക്കാനുള്ള താല്പര്യം അവസരവും ഒരുക്കിയത്.

റിബൽ വിത്തൗട്ട് എ കോസ് (1955) എന്ന സിനിമയും പ്രശസ്ത ഹോളിവുഡ് നടൻ ജെയിംസ് സീനിന്റെ ആത്മകഥയും ആണ് ഡെപ്പിന് അഭിനയത്തിൽ താല്പര്യമുണ്ടാക്കുന്നത്. നിക്കോളാസ് കേജിന്റെ പ്രേരണയായാലും ശുപാർശയാലും ആണ് A Nightmare on Elm Street എന്ന ചിത്രത്തിൻറെ ഒഡീഷന് പോയത്. ആ ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചതോടെ ഗായകനാവാൻ ആഗ്രഹിച്ച അദ്ദേഹം ഒരു നടനായി മാറി. ഫോക്സ് ടെലിവിഷൻ വേണ്ടി 21 ജമ്പ് സ്ട്രീറ്റ് (1987) എന്ന സീരിയലിലെ പോലീസ് ഓഫീസറുടെ വേഷം ശ്രദ്ധിക്കപ്പെട്ടു. ഇതിനിടെ ടീനേജ് പയ്യന്മാരുടെ ഇടയിൽ ഡെപ്പ്‌ ഒരു ഹരമായി വളർന്നിരുന്നു. 

19കാരനായ ഡികാപ്രിയോക്കൊപ്പം അഭിനയിച്ച What's Eating Gilbert Grape (1993) ഇരുവരുടെയും കരിയറിൽ വഴിത്തിരിവായി. ലിയനാർഡോ ഡി കാപ്രിയോക്ക് തൻറെ ആദ്യ ഓസ്കാർ നോമിനേഷൻ ലഭിക്കുന്നത് ഈ ചിത്രത്തിലൂടെയാണ്. അതേ വർഷം പുറത്തിറങ്ങിയ അരിസോണ ഡ്രീമും ശ്രദ്ധിക്കപ്പെട്ടു. ജോണി ഡെപ്പിനെ ഒരു താരമാക്കി മാറ്റുന്നതിൽ പ്രധാന പങ്കു വഹിച്ചത് ഹോളിവുഡ് സംവിധായകനായ ടീം ബർട്ടനാണ്. 1990 ൽ Edward Scissorhands എന്ന ചിത്രത്തിലൂടെയാണ് അവർ ആദ്യം ഒരുമിക്കുന്നത്. പിന്നീട് അവർ ഒരുമിച്ച Ed Wood (1994), Sleepy Hollow (1999), Charlie and the Chocolate Factory (2005), Corpse Bride (2005), Sweeney Todd (2007), Alice in Wonderland (2010)  തുടങ്ങിയ ചിത്രങ്ങൾ വമ്പൻ ഹിറ്റുകൾ ആയിരുന്നു. കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഫാന്റസി ചിത്രങ്ങൾ ആയിരുന്നു ഇവരുടെ കൂട്ടുകെട്ടിൽ പിറന്നവയിൽ  ഏറെയും.


ജോണി ഡെപിന്റെ സിനിമാ നിർമ്മാണ കമ്പനിയായ Infinitum റം ഡയറി (2011)  ഹ്യൂഗോ (2011) എന്നിങ്ങനെ രണ്ട് ചിത്രങ്ങൾ നിർമ്മിച്ചു കൊണ്ട് തുടക്കം കുറിച്ചു. ഒൻപത് സിനിമകളാണ് ഈ കമ്പനി നിർമ്മിച്ചിട്ടുള്ളത്. സിനിമകളിൽ സജീവമായിരിക്കുമ്പോഴും സംഗീതത്തോടുള്ള അദ്ദേഹത്തിൻറെ താല്പര്യം നിലനിന്നിരുന്നു. സംഗീത ട്രൂപ്പ് രൂപീകരിക്കുന്നതിനും സ്റ്റേജ് ഷോകൾ സംഘടിപ്പിക്കുന്നതിനും അദ്ദേഹം നേതൃത്വം നൽകിയിരുന്നു. 



Moncy Varghese Kottayam
9446066314

Tuesday, March 21, 2023

അതിസമ്പന്നതയിലും ലളിത ജീവിതം നയിക്കുന്ന ഹോളിവുഡ് സൂപ്പർ താരം കീനു റീവ്സ് (Keanu Reeves)

 


ഹോളിവുഡിൽ എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള സ്പീഡ് , ദി മാട്രിക്സ് , ജോൺ വിക് തുടങ്ങിയ ചിത്രങ്ങൾ കണ്ടിട്ടുള്ളവർ അവയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നായകനെ ഒരിക്കലും മറക്കില്ല. തോറ്റു തോറ്റു ജയിച്ചയാൾ എന്നതിന് ഉത്തമ ഉദാഹരണമാണ് കീനു റീവ്സ് (Keanu Reeves). ജീവിതത്തിൽ കനത്ത തിരിച്ചടികളും പ്രഹരങ്ങളും പരാജയങ്ങളും ഏറ്റിട്ടും തിരികെ ജീവിതത്തിലേക്ക് മടങ്ങി വന്ന് വിജയം വരിച്ച കീനുവിന്റെ ജീവിതം ആരെയും പ്രചോദിപ്പിക്കുന്നതാണ്. അതിസമ്പന്നതയിൽ ഭ്രമിച്ചു പോവാതെ ലളിത ജീവിതം നയിക്കാൻ ഇഷ്ടപ്പെടുന്ന അപൂർവ്വം ഹോളിവുഡ് താരങ്ങളിൽ ഒരാളാണ് അദ്ദേഹം. സമ്പത്തിന്റെ ഗണ്യ ഭാഗവും ചാരിറ്റി പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്ന വിശാലഹൃദയനായ മനുഷ്യസ്നേഹിയാണ് കീനു റീവ്സ്. ഏതൊരാളുടെ ജീവിതത്തിലും സംഘർഷങ്ങളും ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഉണ്ടാവാമെന്നും കഷ്ടപ്പാടുകളുടെ കാലം അതിജീവിച്ചു കഴിഞ്ഞാൽ നാം ഏറെ കരുത്തരാവും എന്നും പറയുന്ന അദ്ദേഹത്തിൻറെ അഭിനയ ജീവിതവും സ്വകാര്യ ജീവിതവും വിസ്മയാവഹമാണ്. തോൽവികളെ അതിജീവിച്ച് കരുത്തോടെ മുന്നേറാൻ നമുക്ക് ആവുമെന്ന് കീനു റീവ്സ് നമ്മെ പഠിപ്പിക്കുന്നു.

1964 സെപ്റ്റംബർ 2ന് ലബനനിലെ ബയ്റൂട്ടിലാണ് ജനനം. മാതാവ് പട്രീഷ്യ ഒരു കോസ്റ്റ്യൂം ഡിസൈനർ ആയിരുന്നു. പിതാവ് സാമുവൽ റീവ്സ് മയക്കുമരുന്ന് കച്ചവടവും ഒക്കെയായി ക്രിമിനൽ സ്വഭാവമുള്ള ആളായിരുന്നു. മിക്കവാറും ദിവസങ്ങളിലും അയാൾ ജയിലിൽ ആയിരുന്നു. മൂന്നു വയസ്സുള്ളപ്പോൾ മാതാപിതാക്കൾ വേർപിരിഞ്ഞു. മാതാവ് മകനുമൊത്ത് ഓസ്ട്രേലിയയിലെ സിഡ്നിയിലേക്ക് പോയി. ആറു വയസ്സുള്ളപ്പോൾ മാതാവുമൊത്ത് കാനഡയിലേക്ക് കുടിയേറി. ഇതിനിടെ മാതാവ് രണ്ടാമതൊരു വിവാഹം കഴിക്കുകയും ഒരു വർഷത്തിനകം വിവാഹമോചനം നേടുകയും ചെയ്തു. പല സ്കൂളുകളിൽ മാറിമാറി പഠിക്കേണ്ടി വന്നതിനാൽ ചെറുപ്പകാലത്ത് അധികം സൗഹൃദങ്ങൾ ഇല്ലായിരുന്നു. 12 വയസ്സുള്ളപ്പോൾ മാതാവ് മൂന്നാമത്തെ വിവാഹം കഴിക്കുകയും നാലു വർഷത്തിനുള്ളിൽ വേർപിരിയുകയും ചെയ്തു. അതിനുശേഷം അവർ നാലാമത് മറ്റൊരു വിവാഹം കൂടി കഴിച്ചു. ഒരു പിതാവിൽ നിന്നും ലഭിക്കേണ്ട സ്നേഹമോ ലാളനയോ കൂടാതെയാണ് കീനു വളർന്നത്. അമ്മ കഴിഞ്ഞാൽ അയാൾ ഏറെ സ്നേഹിച്ചിരുന്നത് തൻറെ സഹോദരിയെ ആയിരുന്നു.

പഠനത്തിൽ മികവു പുലർത്താൻ കഴിയാതിരുന്ന കീനു ചെസ്സിലും ഐസ്‌ ഹോക്കിയിലും മിടുക്കനായിരുന്നു. എന്നാൽ ഇടയ്ക്കുണ്ടായ അപകടത്തെ തുടർന്ന് ഹോക്കി കളിക്കാൻ പറ്റാതെയായി. ഹോക്കിയിൽ തനിക്ക് വിജയിക്കാൻ ആവില്ല എന്ന് മനസ്സിലാക്കിയ കീനു തന്റെ പതിനഞ്ചാമത്തെ വയസ്സിൽ ഒരു നടൻ ആവണമെന്ന് തീരുമാനിച്ചുറപ്പിച്ചു. അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ സ്കൂൾ പഠനം പൂർത്തീകരിക്കാനായില്ല. പതിനേഴാമത്തെ വയസ്സിൽ മാതാവിനും രണ്ടാനച്ഛനും സഹോദരിക്കും ഒപ്പം അമേരിക്കയിലെ ലോസ് ഏഞ്ചലസിലേക്ക് കുടിയേറി.

ഹോളിവുഡ് സ്റ്റുഡിയോകളിൽ രണ്ടാം അച്ഛൻറെ സഹായത്താൽ അല്ലറ ചില്ലറ ജോലികൾ ചെയ്തു കൊണ്ടാണ് സിനിമയോട് അടുക്കുന്നത്. സ്റ്റുഡിയോകളിലെ ജോലി സിനിമ നിർമാണത്തിന്റെ എല്ലാ മേഖലകളും മനസ്സിലാക്കാൻ കീനുവിനെ സഹായിച്ചു. നാടകങ്ങളിലും ടെലിവിഷൻ സീരിയലുകളിലും ചെറുകിട വേഷങ്ങൾ ലഭിച്ചു തുടങ്ങിയെങ്കിലും 1983 ൽ കൊക്കക്കോളയുടെ പരസ്യത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചതോടെ ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. 1985 പുറത്തിറങ്ങിയ 'വൺ സ്റ്റപ്പ് എവേ' എന്ന ഹ്രസ്വചിത്രമാണ് കീനു അഭിനയിച്ച ആദ്യത്തെ ഹോളിവുഡ് ചിത്രം . പിന്നീട് അങ്ങോട്ട് ശരാശരി വിജയങ്ങളും സമ്പൂർണ്ണ പരാജയവുമായി ഏതാനും ചിത്രങ്ങളിൽ അഭിനയിച്ചുവെങ്കിലും 1991 ൽ പുറത്തിറങ്ങിയ പോയിൻറ് ബ്രേക്ക് എന്ന ക്രൈം ത്രില്ലറും 1994ൽ പുറത്തിറങ്ങിയ സ്പീഡ് എന്ന ത്രില്ലർ സിനിമയും അദ്ദേഹത്തെ സൂപ്പർസ്റ്റാർ ആക്കി മാറ്റി. 1999 പുറത്തിറങ്ങിയ 'ദി മാട്രിക്സ് ' എന്ന സയൻസ് ഫിക്ഷൻ ചിത്രവും 2014 പുറത്തിറങ്ങിയ 'ജോൺ വിക്കും ' ഹോളിവുഡിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ആക്ഷൻ സീനുകളിലെ ഉജ്ജ്വല പ്രകടനങ്ങൾ കൊണ്ട് അദ്ദേഹം ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ത്രസിപ്പിച്ചിട്ടുണ്ട്. സൂപ്പർ വിജയങ്ങളുടെ കഥ പറയുമ്പോഴും പല പരാജയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. പല തവണ മോശം പ്രകടനങ്ങളുടെ പേരിൽ മാധ്യമ വിമർശനങ്ങൾ കേൾക്കേണ്ടതായി വന്നിട്ടുണ്ട്.

കീനു റീവ്സിൻറ വിജയങ്ങളും പരാജയങ്ങളും നമുക്കും പല പാഠങ്ങൾ നൽകുന്നുണ്ട്. അതിസമ്പന്നനായ ഈ ഹോളിവുഡ് നടൻറെ ജീവിത രീതികൾ പല പ്രത്യേകതകളും നിറഞ്ഞതാണ്. ഏറെ എളിമയും ലാളിത്യവും ഉള്ള വ്യക്തിയായാണ് അദ്ദേഹം അറിയപ്പെടുന്നത്. ആഡംബര കാറുകളും സ്വകാര്യ ജെറ്റ് വിമാനങ്ങളും കൂറ്റൻ ബംഗ്ലാവുകളും ഒക്കെയായി മറ്റു ഹോളിവുഡ് താരങ്ങൾ ജീവിതം ആഘോഷമാക്കുമ്പോൾ കീനു ഇഷ്ടപ്പെടുന്നത് ബൈക്കിലും മെട്രോ റെയിലിലും യാത്ര ചെയ്യാനാണ്. വർഷങ്ങളോളം ചെറിയ വാടക വീടുകളിലാണ് അദ്ദേഹം താമസിച്ചിരുന്നത്. 2013ൽ സ്വന്തമായി ഒരു വീട് വാങ്ങിയത് ആവട്ടെ രണ്ടു ബെഡ്റൂം മാത്രമുള്ള താരതമ്യേന ചെറിയ ഒരു വീട് . പണത്തോട് ആർത്തിയില്ലാത്ത ഈ മനുഷ്യൻറെ സമ്പത്തിൽ ഭൂരിഭാഗവും സാമൂഹിക സേവന പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നു. 

1991ൽ സഹോദരി ക്യാൻസർ ( ലുക്കീമിയ ) സ്ഥിരീകരിച്ചു. സഹോദരൻറെ സാമീപ്യവും പരിചരണവും എപ്പോഴും ഉണ്ടായിരുന്നു. 10 വർഷക്കാലത്തെ ചികിത്സകൊണ്ട് രോഗം ഭേദമായി. കീനു മാട്രിക്സ് എന്ന സിനിമയിൽ നിന്നും ലഭിച്ച പ്രതിഫലത്തിന്റെ 70% ആണ് ക്യാൻസർ ചികിത്സിച്ച ആശുപത്രിക്ക് സംഭാവനയായി നൽകിയത്. ഇത് ഏകദേശം 32 ദശലക്ഷം ഡോളർ ആയിരുന്നു. കീനു ആരംഭിച്ച ചാരിറ്റി ഫൗണ്ടേഷൻ ക്യാൻസർ ചികിത്സാ ഗവേഷണവും കുട്ടികൾക്കായുള്ള ചികിത്സാ സഹായവും നൽകിവരുന്നു.

മൂന്ന് അകാല വിയോഗങ്ങൾ അദ്ദേഹത്തിൻറെ ജീവിതത്തിൽ വലിയ മാനസിക ആഘാതം ഉണ്ടാക്കി. ഇരുപത്തിമൂന്നാമത്തെ വയസ്സിൽ ആത്മമിത്രം ആയിരുന്ന റിവർ ഫിനിക്സിന്റെ മരണം അദ്ദേഹത്തെ വിഷാദ രോഗിയാക്കി മാറ്റി. ജെന്നിഫർ എന്ന കൂട്ടുകാരിയുമായുള്ള സൗഹൃദമാണ് അയാളെ വീണ്ടും സജീവമാക്കിയത്. എന്നാൽ ദുരന്തങ്ങൾ വീണ്ടും അയാളെ തേടിയെത്തി. ജെന്നിഫറിന്റെ ഉദരത്തിൽ ഉണ്ടായ 9 മാസം പ്രായമായ കുഞ്ഞ് ഗർഭാവസ്ഥയിൽ മരണപ്പെട്ടു. കുഞ്ഞു മരിച്ച 18 മാസം കഴിഞ്ഞപ്പോൾ ജെന്നിഫറും ഒരു വാഹനാപകടത്തിൽ മരണപ്പെട്ടു. കീനു റീവ്സിനെ അഗാധ ദുഃഖത്തിൽ ആക്കിയ ഈ ദുരന്തങ്ങളിൽ നിന്നും ആശ്വാസം ലഭിക്കാൻ അദ്ദേഹം മെഡിറ്റേഷനും യോഗയും പരിശീലിച്ചു. " മരണങ്ങൾ നമ്മെ ഏറെ സ്നേഹിക്കുന്നവർക്ക് മാത്രം ഉണ്ടാവുന്ന നഷ്ടമാണ് " എന്ന് ഒരു ഇൻറർവ്യൂവിൽ അദ്ദേഹം പറഞ്ഞ വാചകങ്ങൾ ഏറെ പ്രസിദ്ധമാണ്.

ആക്ഷൻ രംഗങ്ങൾ മികവുറ്റതാക്കാൻ കഠിന പരിശ്രമം ചെയ്തിരുന്ന അദ്ദേഹം മാട്രിക്സ് എന്ന ചിത്രത്തിലെ ഒറ്റ സീനിനു വേണ്ടി 19 തവണയാണ് 47 നില കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴേക്ക് ചാടിയത്. ആക്ഷൻ രംഗങ്ങളിൽ 90% വും ഡ്യൂപ്പില്ലാതെയാണ് അദ്ദേഹം ചെയ്തിരുന്നത്. ദുരന്തങ്ങളിൽ തളർന്നുപോവാതെ അതിസമ്പന്നതയിൽ ഭ്രമിച്ച് വഴി പിഴച്ചു പോവാതെ ദാനധർമ്മങ്ങളിൽ സന്തോഷം കണ്ടെത്തി സദാ പുഞ്ചിരിച്ചുകൊണ്ട് റീവ്സ് തന്റെ വിജയ പാതയിലൂടെ സഞ്ചരിക്കുന്നു.    

Moncy Varghese

(+91 9446066314)

.

ടോം ക്രൂസ് (Tom Cruise) എങ്ങനെ സൂപ്പർ സ്റ്റാറായി ❓


ഒരാളുടെ ആത്മാഭിമാനത്തെ വളർത്തുന്നതും തളർത്തുന്നതുമൊക്കെ  ബാല്യ കൗമാര കാലത്തെ അനുഭവങ്ങളാണ്. തങ്ങളുടെ ആത്മാഭിമാനത്തെയും ആത്മവിശ്വാസത്തെയും തകർക്കുന്ന രീതിയിൽ എന്തെങ്കിലുമൊക്കെ അനുഭവങ്ങളിലൂടെ കടന്നുപോകാത്തവരായി ആരും തന്നെ ഉണ്ടാവില്ല. സ്കൂൾ പഠനകാലത്ത് സഹപാഠികളിൽ നിന്നും നേരിടേണ്ടി വന്ന കളിയാക്കലുകളും അവഹേളനങ്ങളും മൂലം അന്തർമുഖത്വം പേറി നടക്കുന്നവർ നിരവധിയാണ്. ശാരീരിക വൈകല്യങ്ങളെ കുറിച്ചോ പഠന വൈകല്യത്തെ  കുറിച്ചോ ഉള്ള പരിഹാസങ്ങളാണ് ചെറുപ്പകാലത്ത്  ഏറ്റവും അധികം തളർത്തുന്നത്. എന്നാൽ ഈ പരിഹാസങ്ങളെ ഒന്നും വകവയ്ക്കാതെ തങ്ങളുടെ കഴിവുകളിൽ വിശ്വസിച്ച് ആത്മവിശ്വാസത്തോടെ മുന്നേറിയവരാണ്  വിജയങ്ങൾ നേടിയെടുത്തിട്ടുള്ളത്. അതിനൊരു ഉത്തമ ഉദാഹരണമാണ് ടോം ക്രൂസ് എന്ന ഹോളിവുഡ് നടൻ . തന്നെ പരിഹസിച്ചവരുടെ മുമ്പിൽ തല ഉയർത്തിപ്പിടിച്ചുകൊണ്ട് ടോം ക്രൂയിസ് പറയുന്നു മറ്റുള്ളവർ നിങ്ങളെക്കുറിച്ച് എന്തു പറയുന്നു എന്നതിനേക്കാൾ  നിങ്ങൾക്ക് നിങ്ങളെ കുറിച്ചുള്ള അഭിപ്രായമാണ് പ്രധാനം. "പ്രശ്നങ്ങളുടെ നടുവിൽ പെടുമ്പോൾ മുങ്ങിത്താഴാതെ നീന്തി രക്ഷപ്പെടാനാണ് ശ്രമിക്കേണ്ടത്"

പഠന വൈകല്യം മൂലം വായിക്കുന്നതൊന്നും ഓർത്തുവയ്ക്കാൻ കഴിയാത്ത ഒരു വിദ്യാർത്ഥിയായിരുന്നു അദ്ദേഹം. നിരയിൽ അല്ലാത്ത മഞ്ഞനിറം ബാധിച്ച വികൃതമായ പല്ലുകളെ സഹപാഠികൾ കളിയാക്കിയിരുന്നു. എന്നാൽ ഇന്ന് ടോം ക്രൂസിന്റെ വിജയരഹസ്യത്തെക്കുറിച്ച് ലോകം പഠിക്കുകയും പുരുഷ സൗന്ദര്യത്തിന്റെ ആൾരൂപമായി അദ്ദേഹത്തെ വാഴ്ത്തി പാടുകയും ചെയ്യുന്നു. ചെറുപ്പത്തിൽ താൻ അപകർഷതാബോധവും അന്തർമുഖത്വവും അനുഭവിച്ചിരുന്നു എന്നു പറയുന്ന ടോം ക്രൂസ് അതിനെയൊക്കെ അതിജീവിച്ചത് നിശ്ചയദാർഢ്യത്താലും പ്രയത്ന ശീലത്താലുമാണ്. കർമ്മോത്സുകരായി മുന്നേറുന്നവരെ വിമർശനങ്ങളും പരിഹാസങ്ങളും ഒരിക്കലും തളർത്താറില്ല

ഇലക്ട്രിക്കൽ എഞ്ചിനീയർ ആയിരുന്ന തോമസ്ക്രൂസിന്റെയും സ്പെഷ്യൽ സ്കൂൾ അധ്യാപികയായിരുന്ന മേരി ലീയുടെയും മകനായി 1963 ജൂലൈ മൂന്നിന് ന്യൂയോർക്കിൽ ജനിച്ച ക്രൂസിന്റെ ബാല്യകാലം ക്ലേശങ്ങൾ നിറഞ്ഞതായിരുന്നു. മുക്കുടിയൻ ആയിരുന്ന പിതാവിൽ നിന്നും  സ്നേഹമോ വാത്സല്യമോ ലഭിക്കാതെയാണ് ക്രൂസ് വളർന്നത്. തൊട്ടതിനും പിടിച്ചതിനുമൊക്കെ അയാൾ ക്രൂസിനെ ക്രൂരമായി മർദ്ദിക്കുമായിരുന്നു. പിതാവിൻറെ തൊഴിൽ സംബന്ധമായി പല സ്ഥലങ്ങളിലായി മാറി മാറി താമസിക്കേണ്ടതായി വന്നു. ടോം ക്രൂസിന് 9 വയസ്സുള്ളപ്പോൾ കാനഡയിലേക്ക് താമസം മാറ്റി. എന്നാൽ തൻറെ പതിനാലാമത്തെ വയസ്സിൽ മാതാപിതാക്കൾ വേർപിരിഞ്ഞതിനെ തുടർന്ന് അമ്മയും മൂന്ന് സഹോദരിമാരും ഒത്ത് തിരിച്ച് അമേരിക്കയിൽ എത്തി. 14 വയസ്സിനുള്ളിൽ 15 സ്കൂളുകളിലാണ് ക്രൂസ് പഠിച്ചത്. Dyslexia എന്ന പഠന വൈകല്യം ഉണ്ടായിരുന്നതിനാൽ പഠിച്ച് ഉന്നത ബിരുദങ്ങൾ നേടി ജീവിതത്തിൽ വിജയിക്കാൻ കഴിയില്ല എന്ന് അയാൾ തിരിച്ചറിഞ്ഞു. സ്കൂൾ വിദ്യാഭ്യാസ കാലത്ത് ഒരു ഗുസ്തിക്കാരൻ ആവാനുള്ള ആഗ്രഹത്താൽ പരിശീലിച്ചെങ്കിലും കാൽമുട്ടിനേറ്റ പരുക്ക് മൂലം അതിൽ നിന്നും പിന്മാറേണ്ടതായി വന്നു. പതിനാലാമത്തെ വയസ്സിൽ ഒരു വൈദികൻ ആവാൻ സെമിനാരിയിൽ ചേർന്നു എങ്കിലും എന്റെകുറച്ചുകാലം കഴിഞ്ഞ് അവിടെ നിന്നും പുറത്താക്കപ്പെട്ടു. പിന്നീടാണ് അഭിനയത്തിൽ ശ്രദ്ധ പതിപ്പിച്ചതും അവസരങ്ങൾക്കായുള്ള ശ്രമം ആരംഭിച്ചതും. അമിതമായ രീതിയിൽ അച്ചടക്കം അടിച്ചേൽപ്പിച്ചിരുന്ന പിതാവ് താങ്ങാനാവാത്ത മാനസിക സമ്മർദ്ദങ്ങൾ ആയിരുന്നു ചെറുപ്രായത്തിൽ മകന് നൽകിയിരുന്നത്. അതുകൊണ്ടുതന്നെ അപകർഷതാബോധവും ആത്മവിശ്വാസക്കുറവും ക്രൂസിന് ഉണ്ടായിരുന്നു. കൂടാതെ തന്റെ പല്ലുകൾക്ക് സൗന്ദര്യം ഇല്ല എന്ന ചിന്തയും ക്രൂസിനെ അലട്ടിയിരുന്നു. രക്ഷകർത്താവിന്റെ സ്നേഹവും കരുതലും ലഭിക്കാതിരുന്നതിനാൽ ഒരു അരക്ഷിതാവസ്ഥ അയാളിൽ ഉണ്ടായിരുന്നു. മാനസിക സമ്മർദ്ദം ഒഴിവാക്കാൻ ഇടയ്ക്കിടെ മദ്യപിക്കുന്ന ശീലവും അയാൾക്ക് ഉണ്ടായിരുന്നു. ഈ ശീലം കാരണമാണ് സെമിനാരിയിൽ നിന്നും സ്കൂൾ ഫുട്ബോൾ ടീമിൽ നിന്നും ക്രൂസിനെ പുറത്താക്കിയത്. പിതാവിനെ കുറിച്ച് ഓർക്കുമ്പോൾ ഒരു ക്രൂരമുഖമാണ് ഇന്നും ക്രൂസിന്റെ മനസ്സിൽ തെളിയുന്നത്

അഭിനയത്തിൽ ശ്രദ്ധ പതിപ്പിച്ചതോടെ അന്തർമുഖനായിരുന്ന ക്രൂസ് പതിയെ പതിയെ മാറി തുടങ്ങി. നല്ല സുഹൃത്തുക്കളെ ലഭിച്ചതോടെ കൂടുതൽ ആത്മവിശ്വാസത്തോടെ ഒരു നടൻ ആവുക എന്ന തൻറെ ലക്ഷ്യത്തിനുവേണ്ടി പ്രയത്നം ആരംഭിച്ചു. ദുശ്ശീലങ്ങളൊക്കെ മാറ്റിവെച്ച് ഒരു സിനിമ നടൻ ആവാനുള്ള ശ്രമങ്ങൾ തുടർന്നു. പതിനെട്ടാമത്തെ വയസ്സിൽ എത്തിയ ക്രൂസ് ടെലിവിഷൻ അവസരങ്ങൾക്കായി അലഞ്ഞു. ഹോട്ടലുകളിൽ വെയ്റ്റർ ജോലി ചെയ്താണ് ഇക്കാലയളവിൽ തൻറെ ചെലവിലുള്ള പണം കണ്ടെത്തിയിരുന്നത്. ചെറിയ ചെറിയ റോളുകൾ ലഭിച്ചെങ്കിലും ആദ്യം ശ്രദ്ധേയമായത് 1981 ൽ പുറത്തിറങ്ങിയ 'എൻഡ്ലസ് ലൗ ' എന്ന ചിത്രമായിരുന്നു. 1983ല്‍ 'റിസ്കി ബിസിനസ് ' എന്ന ചിത്രത്തിലെ ഒരു സുപ്രധാന വേഷം ചെയ്തതോടെ ഒരു പുതിയ താരം പിറക്കുകയായിരുന്നു. 1986 ൽ ടോപ് ഗൺ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ അഭിനയിച്ചതോടെ ടോം ക്രൂസ് ചെറുപ്രായത്തിൽ തന്നെ ഹോളിവുഡ് സൂപ്പർസ്റ്റാറായി. പിന്നീടങ്ങോട്ട് ടോം ക്രൂസ് അദ്ദേഹത്തിൻറെ ജൈത്രയാത്ര ആയിരുന്നു. ഒട്ടേറെ വിജയങ്ങളും കുറച്ചു പരാജയങ്ങളും അടങ്ങുന്ന ഒരു നീണ്ട അഭിനയ യാത്ര . എക്കാലത്തെയും മികച്ച ചില ചിത്രങ്ങളിൽ അഭിനയിച്ചു കൊണ്ടും ചില ചിത്രങ്ങൾ നിർമ്മിച്ചു കൊണ്ടും നിരവധി അവാർഡുകളും ബഹുമതികളും കരസ്ഥമാക്കിക്കൊണ്ടും ടോം ക്രൂസ് ജൈത്രയാത്ര തുടർന്നുകൊണ്ടേയിരുന്നു

ഈഥൻ ഹണ്ട് എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ മിഷൻ ഇമ്പോസിബിൾ പരമ്പര സിനിമകൾ അടക്കം അറുപതോളം ചിത്രങ്ങളിൽ ക്രൂസ് അഭിനയിച്ചിട്ടുണ്ട്. മൂന്ന് ഓസ്കാർ നോമിനേഷനുകളും മൂന്ന് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങളും ലഭിച്ച അദ്ദേഹത്തിന് പൈലറ്റ് ലൈസൻസും ഉണ്ട് . ഹോളിവുഡിലെ കഠിനാധ്വാനിയായ നടന്മാരിൽ ഒരാൾ എന്നറിയപ്പെടുന്ന ക്രൂസ് സാഹസിക രംഗങ്ങൾ ഡ്യൂപ്പില്ലാതെയാണ് അഭിനയിക്കുന്നത്. സംഘട്ടന രംഗങ്ങൾ മികവുറ്റതാക്കാൻ പുതിയ ആയോധനകലകൾ അഭ്യസിക്കുന്നതും പരിശീലിക്കുന്നതും ക്രൂസിന്റെ ശീലമാണ്. ഡന്റൽ സർജറിയിലൂടെ ദന്ത നിരയുടെ പോരായ്മ പരിഹരിച്ചതോടെ ലോകത്തെ ഏറ്റവും ആകർഷകമായ ചിരിയുടെ ഉടമയായി മാറി ടോം ക്രൂസ് . നാല് ദശകങ്ങളിൽ ഏറെക്കാലം ഹോളിവുഡ് സൂപ്പർ താര പദവിയിൽ തുടരുന്ന വിസ്മയിപ്പിക്കുന്ന വ്യക്തിത്വം തന്നെയാണ് അദ്ദേഹം. ഒന്നാം സ്ഥാനത്ത് എത്തുക എന്നതിനേക്കാൾ ഏറെ ബുദ്ധിമുട്ടാണ് ഒന്നാം സ്ഥാനം വർഷങ്ങളോളം നിലനിർത്തുക എന്നത് 

.. ..

~Moncy Varghese

      9446066314

ഡെൻസൽ വാഷിംഗ്ടൺ (Denzel Washington) നേടിയ വിസ്മയ വിജയം‼️


2011 മെയ് 16ന് പെൻസിൽവാനിയ സർവകലാശാലയിൽ ബിരുദ ദാന ചടങ്ങിൽ ഡെൻസൽ വാഷിംഗ്ടൺ (Denzel Washington) നടത്തിയ പ്രഭാഷണം എക്കാലത്തെയും മികച്ച പ്രചോദനാത്മക പ്രസംഗങ്ങളിൽ (Motivational Speech) ഒന്നാണ്. യൂട്യൂബിലൂടെ ലോകമെമ്പാടുമുള്ള കോടാനുകോടി ആളുകളെയാണ് ഈ പ്രസംഗം പ്രചോദിപ്പിച്ചത്. പരാജയങ്ങളെ ഭയക്കാതെ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാൻ ഈ ഹോളിവുഡ് താരം നമുക്ക് പ്രേരണ നൽകുന്നു. വീഴുമ്പോൾ മുന്നോട്ടു വീഴുക എന്ന് അദ്ദേഹത്തിൻറെ പ്രയോഗം വളരെ ചിന്തനീയമാണ്. " ഞാൻ വീഴുകയാണെങ്കിൽ മുമ്പോട്ട് മാത്രമേ വീഴുകയുള്ളൂ. എങ്കിൽ മാത്രമേ എനിക്ക് വീണ്ടും എണീറ്റ് വിജയത്തിലേക്ക് കുതിക്കാൻ കഴിയൂ " എന്ന അദ്ദേഹത്തിൻറെ വാക്കുകൾ ചെറിയ പരാജയങ്ങളിൽ പോലും മനം നൊന്ത് നിരാശരാകുന്നവർക്കുള്ള അർത്ഥവത്തായ സന്ദേശമാണ്. വീഴ്ചകളിൽ പോലും വീണ്ടും മുന്നോട്ടു കുതിക്കണം എന്ന വാശി ഉണ്ടാവണം.

പല പ്രതിസന്ധികളെയും തരണം ചെയ്താണ് ഡെൻസൽ വാഷിംഗ്ടൺ ഹോളിവുഡ് സൂപ്പർതാരം ആയത്. യാതൊരു കലാ പാരമ്പര്യവും ഇല്ലാത്ത കുടുംബത്തിൽ ജനിച്ച് സ്വന്തം പ്രയത്നത്താൽ പ്രശസ്തനായ ആൾ. അയാളുടെ കുലവും നിറവും സൗന്ദര്യവും എല്ലാം ഒരു സൂപ്പർ താരം ആകുന്നതിനുള്ള തടസ്സങ്ങൾ ആയിരുന്നു. എന്നിട്ടും അയാൾ വിജയം വരിച്ചു കാരണം അയാൾക്ക് ഒരു ലക്ഷ്യമുണ്ടായിരുന്നു, ഒരു മികച്ച നടൻ ആവണം എന്ന ലക്ഷ്യം. പ്രതിഭാധനരായ പലരും ലക്ഷ്യബോധമില്ലാതെ ദിശ തെറ്റിയ പട്ടം പോലെ സഞ്ചരിക്കുമ്പോൾ ഡെൻസലിന്റെ ജീവിതവും വാക്കുകളും അവർക്ക് ദിശാബോധം നൽകുന്നു. 

ഒരേ ഒരു വിവാഹം മാത്രം കഴിച്ച് ദശകങ്ങളോളമായി മാതൃകാ കുടുംബജീവിതം നയിക്കുന്ന അത്യപൂർവ്വം ഹോളിവുഡ് താരങ്ങളിൽ ഒരാളാണ് ഡെൻസൽ വാഷിംഗ്ടൺ. 1983 ൽ വിവാഹിതരായ വാഷിങ്ടൺ പൗലറ്റ ദമ്പതികൾക്ക് ഇരട്ട കുട്ടികളടക്കം 4 മക്കളുണ്ട്.

1954 ഡിസംബർ 28ന് ന്യൂയോർക്കിൽ ജനനം. മാതാവ് ഒരു ബ്യൂട്ടി പാർലറിന്റെ ഉടമയും പിതാവ് പെന്തകോസ്ത് സഭയിലെ സുവിശേഷകനും ആയിരുന്നു. വാഷിംഗ്ടണിന് 14 വയസ്സുള്ളപ്പോൾ മാതാപിതാക്കൾ വേർപിരിഞ്ഞു. മിലിട്ടറി അക്കാദമി സ്കൂളിൽ പഠിക്കാൻ കഴിഞ്ഞതിനാൽ അയാൾക്ക് ലക്ഷ്യബോധവും അച്ചടക്കവും സിദ്ധിക്കാനായി . സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം സയൻസിൽ ഡിഗ്രി എടുക്കാൻ ശ്രമിച്ചെങ്കിലും അതൊരു വമ്പൻ പരാജയമായിരുന്നു. പിന്നീട് 1977 ൽ ഫോർഡം സർവകലാശാലയിൽ നിന്നും നാടകത്തിലും ജേർണലിസത്തിലും ബിരുദം എടുത്തു. പിന്നീട് എന്തു ചെയ്യണം എന്ന കൃത്യമായ ധാരണയില്ലാതെ നീങ്ങുമ്പോഴാണ് അഭിനയത്തിൽ ഒന്നു ശ്രമിച്ചു നോക്കാൻ സുഹൃത്തുക്കൾ നിർദ്ദേശിക്കുന്നത്. പിന്നീട് ആ വഴിക്ക് ശ്രമം ആരംഭിച്ചു. നാടകങ്ങളിൽ ചെറിയ ചെറിയ വേഷങ്ങൾ ലഭിച്ചു തുടങ്ങി. പിന്നീട് പതുക്കെപ്പതുക്കെ വെള്ളിത്തിരയിലേക്കും സൂപ്പർ താരമെന്ന പദവിയിലേക്കുള്ള പ്രയാണം ആരംഭിക്കുകയായിരുന്നു. അമേരിക്കൻ ഗ്യാങ്സ്റ്റർ, മാൽക്കം എക്സ്, ഇൻസൈഡ് മാൻ, ദി ഇക്വലൈസർ, ക്രിംസൺ ടൈഡ്, മിസിസിപ്പി മസാല, ഫ്ലൈറ്റ്, ട്രെയിനിങ് ഡേ .... തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ . വിഖ്യാത മനുഷ്യാവകാശ പ്രവർത്തകനായ മാൽക്കം എക്സ് ഡെൻസൽ വാഷിംഗ്ടണിലൂടെ പുനർ അവതരിപ്പിക്കപ്പെട്ടപ്പോൾ ആവേശകരമായ സ്വീകരണമാണ് പ്രേക്ഷകർ നൽകിയത്.

10 ഓസ്കാർ നോമിനേഷനുകളിൽ നിന്നും രണ്ട് വിജയങ്ങളും 10 ഗോൾഡൻ ഗ്ലോബ് നോമിനേഷനുകളിൽ നിന്നും രണ്ട് വിജയങ്ങളും അടക്കം നിരവധി പുരസ്കാരങ്ങളും ബഹുമതികളും നേടിയിട്ടുണ്ട്. 

മോട്ടിവേഷൻ സ്പീക്കർ എന്ന നിലയിൽ അദ്ദേഹം നടത്തിയ പ്രസംഗങ്ങളിലെ പ്രധാന സന്ദേശം ഇവയാണ്. റിസ്ക് എടുക്കാത്ത ഒരാൾക്ക് പോലും ജീവിതം ആസ്വദിക്കാൻ കഴിയില്ല. ജീവിതത്തിൽ തോൽവികൾ സ്വാഭാവികമാണ്. എന്നാൽ ആ തോൽവികൾ സ്വീകരിക്കാനുള്ള മാനസികാവസ്ഥ നാം കൈവരിക്കണം. നാം ഇന്ന് ചെയ്യുന്ന പ്രവർത്തികളുടെ ഫലമാണ് നാളെകളിൽ അനുഭവിക്കാൻ പോകുന്നത്. ഇന്ന് ഒന്നും ചെയ്യാതെ അലസരായാൽ നാളെ ഒന്നും നേടാൻ കഴിയില്ല. ഞാൻ ഏറ്റവുമധികം ഭയപ്പെടുന്നത് അലസതയെയാണ്. ഇന്ന് ചെയ്യേണ്ട കാര്യങ്ങൾ നാളെയ്ക്ക് മാറ്റിവയ്ക്കുന്നതും അലസതയുമാണ് ഒരാളുടെ വിജയത്തിന് ഏറ്റവും വലിയ തടസ്സമാകുന്നത്.

ലക്ഷ്യബോധത്തോടെ ജീവിതവിജയം നേടാൻ സഹായകമാവുന്ന ഡെൻസൽ വാഷിംഗ്ടൺ സന്ദേശങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കാൻ ആയാൽ നമ്മുടെ ജീവിതത്തിലും പോസിറ്റീവായ പരിവർത്തനം സാധ്യമാകും. നിർഭയനായി മുന്നേറുക.





Moncy Varghese

(+91 9446066314)

Friday, March 17, 2023

സോഷ്യൽ മീഡിയ അപകടകാരി ആകുന്നത് എപ്പോൾ ? എന്തു കൊണ്ട് ?

 നമ്മുടെ സമൂഹത്തിൽ സോഷ്യൽ മീഡിയ ചെലുത്തുന്ന സ്വാധീനത്തെയും അതുണ്ടാക്കുന്ന ഗുണദോഷങ്ങളെയും നമുക്കൊന്ന് പരിശോധിക്കാം.


ബന്ധുക്കളും സുഹൃത്തുക്കളും സഹപാഠികളും ഒക്കെയായി ബന്ധവും സ്നേഹവും നിലനിർത്താനും പുതിയ സുഹൃത്തുക്കളെ കണ്ടെത്താനും ഫേസ്ബുക്ക് , ഇൻസ്റ്റാഗ്രാം പോലെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഏറെ സഹായകമാണ്. ഒരു പരിധിവരെ വിരസത അകറ്റാനും നമ്മുടെ ചുറ്റുപാടും എന്തൊക്കെ നടക്കുന്നു എന്നറിയാനും സോഷ്യൽ മീഡിയയെ നാമൊക്കെ ആശ്രയിക്കാറുണ്ട്. നമ്മുടെ നാട്ടിൽ നടക്കുന്ന പല വിശേഷങ്ങളും സംഭവങ്ങളും അതി വിദൂര ദേശങ്ങളിൽ വസിക്കുന്നവർ പോലും പലപ്പോഴും വളരെ വേഗത്തിൽ അറിയുന്നത് ഫേസ്ബുക്കിലൂടെയോ മറ്റു സോഷ്യൽ മീഡിയകളിലൂടെയോ ആണ്. നമ്മെ ഭരിക്കുന്നവരുടെയും അവരെ എതിർക്കുന്ന പ്രതിപക്ഷത്തിന്റെയും കാഴ്ചപ്പാടുകൾ നാം ഈ മാധ്യമത്തിലൂടെ അറിയുന്നു. നമ്മുടെ വിജയങ്ങളും സന്തോഷങ്ങളും ആഘോഷമാക്കുവാനും നഷ്ടങ്ങളിലും വേദനകളിലും ആശ്വാസം പകരാനും സോഷ്യൽ മീഡിയ സുഹൃത്തുക്കൾ ഉണ്ടാവും. ഇങ്ങനെ നമ്മുടെ വ്യക്തി ജീവിതത്തിൽ ഗുണപ്രദമായ എത്രയോ സേവനങ്ങൾ നമുക്ക് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നു!!

വ്യക്തിജീവിതത്തിൽ മാത്രമല്ല നമ്മുടെ തൊഴിൽ മേഖലകളിലും ഗുണപ്രദമായ സ്വാധീനം ചെലുത്താൻ സോഷ്യൽ മീഡിയയ്ക്ക് കഴിയും. ഈ നവമാധ്യമങ്ങളുടെ സാധ്യത ഉപയോഗപ്പെടുത്തിക്കൊണ്ട് നിരവധി ആളുകൾ തങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും ലക്ഷക്കണക്കിന് ആളുകളിൽ എത്തിച്ചു കൊണ്ട് വമ്പൻ വിജയങ്ങളും സാമ്പത്തിക വളർച്ചയും നേടുന്നു. ഉപഭോക്താക്കൾക്കും തങ്ങളുടെ അഭിരുചിക്ക് ഇണങ്ങുന്ന തരത്തിലുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും തിരഞ്ഞെടുക്കാനും ഈ മാധ്യമം സഹായിക്കുന്നുണ്ട്. അങ്ങനെ സോഷ്യൽ മീഡിയയുടെ ഗുണപ്രദമായ വശങ്ങൾ നിരവധിയാണ്. തങ്ങളുടെ സമയവും സമ്പത്തും മാനസികവും ശാരീരികവുമായ ആരോഗ്യവും നഷ്ടപ്പെടുത്താതെ ഉപയോഗിക്കാൻ കഴിയുന്നവർക്ക് സാമൂഹിക ഇടപെടലുകൾ നടത്താൻ സഹായകമായ ഏറ്റവും ഫലപ്രദമായ ഒരു ഉപാധി തന്നെയാണ് സോഷ്യൽ മീഡിയ. 

പലതുകൊണ്ടും ഈ മാധ്യമം ഗുണപ്രദമാണ് എന്ന കാര്യത്തിൽ ആർക്കും എതിർ അഭിപ്രായം ഉണ്ടാവണമെന്നില്ല. എന്നാൽ നിയന്ത്രണങ്ങൾ ഇല്ലാത്ത സോഷ്യൽ മീഡിയ ഉപയോഗം വരുത്തി വയ്ക്കുന്ന അപകടങ്ങളെ കുറിച്ചാണ് ഞാനിവിടെ  പറയാൻ ആഗ്രഹിക്കുന്നത്. ഈ ലേഖനം വായിക്കുന്ന നിങ്ങളോ നിങ്ങളുടെ പരിചിതരായ മറ്റാരെങ്കിലുമോ സോഷ്യൽ മീഡിയയുടെ അമിത ഉപഭോഗം കാരണം ശാരീരികവും മാനസികവുമായ സംഘർഷങ്ങളോ അസ്വസ്ഥതകളോ അനുഭവിക്കുന്നുണ്ടാവാം. ഒരു പരിശീലകൻ എന്ന നിലയിൽ അധ്യാപകരിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ഞാൻ മനസ്സിലാക്കിയത് അനുസരിച്ച് സ്മാർട്ട് ഫോണിന്റെയും സോഷ്യൽ മീഡിയയുടെയും അമിതമായ ഉപയോഗം കാരണം ശാരീരികവും മാനസികവും ആയ പല പ്രശ്നങ്ങളും അനുഭവിക്കുന്നവരാണ് നമ്മുടെ ബഹുഭൂരിപക്ഷം കുട്ടികളും . വിനാശകരമായ അവസ്ഥയിലേക്ക് ചെറിയ കുട്ടികൾ അടക്കം പലരെയും കൊണ്ടുചെന്ന് എത്തിക്കുന്നതിന്റെ കാരണങ്ങൾ എന്തൊക്കെയെന്ന് നമുക്ക് പരിശോധിക്കാം.

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും വാട്സാപ്പും ടെലഗ്രാമും ട്വിറ്ററും ഒക്കെ അടങ്ങുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ നാം സൗജന്യമായാണ് ഉപയോഗിക്കുന്നത്. ആരെങ്കിലും നമുക്ക് ഏതൊരു സേവനവും സൗജന്യമായി നൽകുന്നുണ്ടെങ്കിൽ അതിനർത്ഥം അതിലൂടെ അവർക്ക് എന്തെങ്കിലും ഒക്കെ നേട്ടങ്ങൾ ഉണ്ടെന്നതാണ്. ഇത്തരം പ്ലാറ്റ്ഫോമുകളിൽ നാം കൂടുതൽ സമയം ചെലവഴിക്കുമ്പോൾ മാത്രമാണ് അവർക്ക് കൂടുതൽ നേട്ടങ്ങൾ കൊയ്യാൻ ആവുന്നത്. നമ്മുടെ വികാരവിചാരങ്ങളും ആഗ്രഹങ്ങളും താത്പര്യങ്ങളും ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഒക്കെ നമ്മളെക്കാൾ നന്നായി സോഷ്യൽ മീഡിയയുടെ നിർമ്മിത ബുദ്ധി മനസ്സിലാക്കും. നാം ആദ്യം സോഷ്യൽ മീഡിയ ഉപയോഗിച്ചു തുടങ്ങും കുറച്ചു കഴിയുമ്പോൾ സോഷ്യൽ മീഡിയ നമ്മെ ഉപയോഗിച്ചു തുടങ്ങും. അനിയന്ത്രിതമായ ഉപയോഗത്തിലേക്ക് നമ്മെ നയിക്കാനുള്ള സർവ്വതും അവർ ഒരുക്കി തരും. നമ്മുടെ മനസ്സിനെയും ശീലങ്ങളെയും സ്വാധീനിക്കാനുള്ള കഴിവ് ആർജ്ജിക്കുന്ന സോഷ്യൽ മീഡിയയുടെ നിർമ്മിത ബുദ്ധി നാം അറിയാതെ തന്നെ പലതും കാണാനും കേൾക്കാനും നിരന്തരമായി ഫോട്ടോകളും വീഡിയോകളും പോസ്റ്റ് ചെയ്യുവാനും നമ്മെ പ്രചോദിപ്പിക്കുന്നു. മനുഷ്യ മസ്തിഷ്കത്തിന്റെ ബലഹീനതകൾ മനസ്സിലാക്കിയാണ് സോഷ്യൽ മീഡിയ തന്ത്രങ്ങൾ ആവിഷ്കരിച്ചിട്ടുള്ളത്.

മദ്യം, മയക്കുമരുന്ന്, പുകയില, ചൂതാട്ടം... തുടങ്ങി നമ്മെ ഭ്രമിപ്പിക്കുകയും അടിമകളാക്കുകയും ചെയ്യുന്ന സാഹചര്യങ്ങളോട് തോന്നുന്ന അതേ മാനസിക അടിമത്തം ആണ് അമിതമായ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർക്കും ലഭിക്കുന്നത്. നിരന്തരമായി ഇടതടവില്ലാതെ ഉപയോഗിക്കാനുള്ള ഭ്രമം പലർക്കും നിയന്ത്രിക്കാൻ കഴിയില്ല, പ്രത്യേകിച്ച് കുട്ടികൾക്ക്. നമ്മുടെ ഒരു പോസ്റ്റിന് ഓരോ ലൈക്കും ഷെയറും നല്ല കമന്റുകളും ലഭിക്കുമ്പോൾ നമുക്ക് ആനന്ദവും അനുഭൂതിയും സമ്മാനിക്കുന്ന ഡോപ്പമിൻ എന്ന കെമിക്കൽ നമ്മുടെ ബ്രെയിനിൽ ഉത്പാദിപ്പിക്കപ്പെടുന്നു. ഓരോ ലൈക്കും ലഭിക്കുമ്പോൾ ഉത്പാദിപ്പിക്കുന്ന ആനന്ദം പുകവലിക്കുന്നവർക്ക് ഓരോ സിഗരറ്റും വലിക്കുമ്പോൾ നിക്കോട്ടിൻ കൊടുക്കുന്ന ആനന്ദത്തിന് തുല്യമാണ്. എപ്പോഴും നമുക്ക് ആനന്ദം ലഭിച്ചുകൊണ്ടിരിക്കണം എന്ന മോഹം മനുഷ്യസഹജമാണ്. അതുകൊണ്ടുതന്നെ നമുക്ക് എത്രത്തോളം ലൈക്ക് കിട്ടി അല്ലെങ്കിൽ കമൻറ് ലഭിച്ചു എന്നറിയാൻ എപ്പോഴും ആകാംക്ഷയായിരിക്കും. ഇത് നിരന്തരം ഫോൺ അല്ലെങ്കിൽ ടാബ്ലറ്റ് തുറന്ന് സോഷ്യൽ മീഡിയയിൽ പരതി നോക്കുവാൻ നമുക്ക് പ്രേരണ നൽകി കൊണ്ടേയിരിക്കും. ഒരു പരിധി കഴിഞ്ഞാൽ പിന്നീട് ഇടവേളകൾ പോലും നൽകാതെ മുഴുവൻ സമയവും സോഷ്യൽ മീഡിയയിൽ മാത്രം മുഴുകിയിരിക്കുന്ന അടിമകളായി മാറും. തന്നെയുമല്ല ലൈക്കോ കമന്റോ കുറഞ്ഞാൽ അത് വിഷാദത്തിനും മാനസിക സംഘർഷങ്ങൾക്കും കാരണമാകുന്നു. പലരെയും ഇത് കൊണ്ടെത്തിക്കുന്നത് ഒറ്റപ്പെടലുകളിലും മനോ രോഗങ്ങളിലുമാണ്. കൂടുതൽ ലൈക്കുകളും കമന്റുകളും അംഗീകാരങ്ങളും സോഷ്യൽ മീഡിയയിലൂടെ ലഭിക്കുന്നവർക്ക് കൂടുതൽ നേരം അവിടെ തന്നെ തുടരാനുള്ള ആസക്തി ഉണ്ടാക്കുന്നു. നമ്മെ ഭ്രമിപ്പിക്കാൻ ആയി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം അഭിനന്ദന സന്ദേശങ്ങൾ അയക്കുകയും കൂടുതൽ പോസ്റ്റുകൾ ഇടാൻ പ്രോത്സാഹനങ്ങളും പ്രചോദനങ്ങളും നൽകുകയും ചെയ്യും. ഇതെല്ലാം കൂടി ആകുമ്പോൾ നമ്മുടെ ജീവിത ലക്ഷ്യങ്ങളും കടമകളും ഉത്തരവാദിത്തങ്ങളും എല്ലാം വിസ്മരിച്ചു കൊണ്ട് ഡോപ്പമിൻ നൽകുന്ന താത്കാലിക അനുഭൂതിക്ക് പിന്നാലെ സഞ്ചരിച്ച് സമയവും ജീവിതവും പാഴാക്കിക്കളയുന്ന അവസ്ഥയിൽ എത്തും.

പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ ഇടയ്ക്കിടെ ഫോൺ തുറക്കാനുള്ള പ്രവണത നിങ്ങളിൽ ഉണ്ടെങ്കിൽ മനസ്സിലാക്കുക സോഷ്യൽ മീഡിയ നിങ്ങളെ വശീകരിച്ച് കഴിഞ്ഞിരിക്കുന്നു. ഈ ആസക്തി ശാരീരികവും മാനസികവുമായ പല വിപത്തുകൾക്കും കാരണമാവും. സോഷ്യൽ മീഡിയയുടെ അമിതമായ ഉപഭോഗത്തിലൂടെ സംഭവിക്കുന്ന മാനസിക പ്രശ്നങ്ങൾ ഓരോന്നായി നമുക്ക് പരിശോധിക്കാം.

ഒരു സാമൂഹിക ജീവി എന്ന നിലയിൽ സമൂഹത്തിലുള്ള നമ്മുടെ സ്ഥാനം നാം അടയാളപ്പെടുത്തുന്നത് മറ്റുള്ളവരുമായുള്ള താരതമ്യങ്ങളിലൂടെയാണ്. പ്രശസ്ത ഓർഗനൈസേഷണൽ ബിഹേവിയർ പ്രൊഫസറായ തോമസ് മസ്‌വീലർ താരതമ്യത്തെ ഈ രീതിയിൽ വിവരിക്കുന്നു: "നാം ആരാണെന്നും നമ്മൾ എന്തിലാണ് നല്ലതെന്നും എന്തിലാണ് നമുക്ക് പോരായ്മകൾ ഉള്ളതെന്നും മനസ്സിലാക്കാനുള്ള ഏറ്റവും അടിസ്ഥാന മാർഗങ്ങളിലൊന്നാണിത്." മറ്റുള്ളവരുമായുള്ള താരതമ്യങ്ങളിലൂടെ നാം ആരാണെന്ന് ഒരു തിരിച്ചറിവ് ഉണ്ടാകുന്നു. സോഷ്യൽ മീഡിയ ശക്തമായ സ്വാധീനം ചെലുത്തുന്നതിനു മുമ്പ് നമ്മുടെ ചുറ്റുപാടുമുള്ള പരിചിതങ്ങളായ സാഹചര്യങ്ങളും വ്യക്തികളുമായാണ് നാം നമ്മെ താരതമ്യം ചെയ്തിരുന്നത്. നമ്മുടെ ചുറ്റുപാടുമുള്ള യാഥാർത്ഥ്യങ്ങളിൽ നിന്നും സോഷ്യൽ മീഡിയയിൽ നാം എത്തുമ്പോൾ കാണുകയും കേൾക്കുകയും ചെയ്യുന്നത് കൃത്രിമത്തങ്ങൾ നിറഞ്ഞ ഒരു ഭാവനാ ലോകമാണ്. അവിടെ കാണുന്നതൊക്കെയുമാണ് യഥാർത്ഥ ജീവിതം എന്ന് നാം വിശ്വസിക്കുന്നു അഥവാ നമ്മെ വിശ്വസിപ്പിക്കുന്നു. അവിടെ നമ്മെക്കാൾ സൗന്ദര്യവും ബുദ്ധിയും കഴിവും സമ്പത്തും ഒക്കെ ഉള്ളവരെയാണ് നാം കാണുന്നത്. അവിടെ കാണുന്ന അതി സമ്പന്നതയും ആർഭാട ജീവിതവും ഒക്കെ നമ്മെ ഭ്രമിപ്പിക്കുന്നു. വിശ്വോത്തര പ്രണയങ്ങൾ, ഒരിക്കലും കലഹിക്കാത്ത കുടുംബങ്ങൾ, മാതൃകാ ദമ്പതികൾ, ഉൽകൃഷ്ട സൗഹൃദങ്ങൾ .. എന്നിങ്ങനെ ജീവിതത്തിൽ ആനന്ദവും ആഹ്ലാദവും സന്തോഷവും സംതൃപ്തിയും നിറഞ്ഞൊഴുകുന്ന ആഘോഷ ജീവിതങ്ങളാണ് ഓരോരുത്തരുടെയും പോസ്റ്റിലൂടെ നാം കാണുന്നത്. ഇതൊന്നും പോരാഞ്ഞിട്ട് പലരുടെയും ഗംഭീര വീടുകളും ആഡംബര കാറുകളും അവർ അണിയുന്ന ആട ആഭരണങ്ങളും ഒക്കെ കാണുമ്പോൾ നമ്മുടെ പിരി വെട്ടിത്തുടങ്ങും. പിന്നെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുക എന്ന നമ്മുടെ സഹജമായ സ്വഭാവം ഉണർന്നെണീക്കും. എൻറെ ജീവിതത്തെക്കാൾ എത്രയോ സുഖ സുന്ദരമാണ് മറ്റുള്ളവരുടെയൊക്കെ ജീവിതം എന്ന് ചിന്തിച്ചു തുടങ്ങും. സോഷ്യൽ മീഡിയയിൽ കാണുന്നവരുടെ ജീവിതം പോലെ തങ്ങളുടെ ജീവിതം ആർഭാടമാക്കാൻ വേണ്ടി കടം വാങ്ങി ആഡംബര വസ്തുക്കൾ വാങ്ങുന്നവരുടെ എണ്ണം പെരുകുന്നതായാണ് അമേരിക്കൻ സാമ്പത്തിക കാര്യ വിദഗ്ധ റേച്ചൽ ക്രൂസ് ഇതേക്കുറിച്ച് നടത്തിയ പഠന റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. പലരും തങ്ങളുടെ ദുരഭിമാനം സംരക്ഷിക്കാനാണ് വിലപിടിച്ച വസ്തുക്കൾ വാങ്ങിക്കൂട്ടുന്നത്. സന്തോഷവും സമൂഹത്തിൽ ഉന്നത സ്ഥാനവും നേടാൻ വേണ്ടി ഈ വാങ്ങിക്കൂട്ടുന്ന ഒരു വസ്തുവകകളും അധികകാലം അവർക്ക് സന്തോഷം നൽകില്ല എന്ന് മാത്രമല്ല സാമ്പത്തിക ബാധ്യതകൾ മൂലം പിന്നീടുള്ള കാലം സ്വസ്ഥതയും സമാധാനവും നശിക്കുകയും ചെയ്യുന്നു. 

മറ്റുള്ളവരുടെ വിജയങ്ങൾ നമുക്ക് ആവേശവും പ്രചോദനവും നൽകുന്നു എങ്കിൽ അത് നല്ലതു തന്നെയാണ്. എന്നാൽ മറ്റുള്ളവരുടെ വിജയങ്ങൾ നമ്മുടെ മനസ്സിൽ ദുരഭിമാനവും അപകർഷതാ ബോധവും സൃഷ്ടിക്കുന്നതെങ്കിൽ അത് ചെന്നെത്തുന്നത് അപകടകരമായ മാനസികാവസ്ഥയിൽ ആയിരിക്കും. 

മനുഷ്യരുടെ സന്തോഷത്തെയും ആഹ്ലാദകരമായ ജീവിതത്തെയും കുറിച്ച് ശ്രദ്ധേയമായ പഠനങ്ങൾ നടത്തിയ ലോകപ്രശസ്ത ശാസ്ത്രജ്ഞനാണ് ഡോക്ടർ എഡ് ഡൈനർ. ഡോക്ടർ ഹാപ്പിനസ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. അദ്ദേഹത്തിൻറെ അഭിപ്രായത്തിൽ മനുഷ്യൻറെ സ്വസ്ഥതയും സമാധാനവും സന്തോഷവും നഷ്ടപ്പെടുത്തുന്ന ഒരു പ്രധാന കാരണം അനാവശ്യമായി മറ്റുള്ളവരുടെ ജീവിതവുമായി നമ്മുടെ ജീവിതത്തെ താരതമ്യം ചെയ്യുന്ന പ്രവണതയാണ്. മറ്റുള്ളവരെക്കാൾ കഴിവ് കുറഞ്ഞ, പോരായ്മകൾ ഉള്ള ആളാണ് താനെന്ന് ചിന്തിക്കുന്നവർ തങ്ങളുടെ യഥാർത്ഥ ശക്തിയും സവിശേഷ ഗുണങ്ങളും തിരിച്ചറിയുന്നില്ല. സോഷ്യൽ മീഡിയയിൽ ഓരോരുത്തരും ഇടുന്ന പോസ്റ്റുകൾ അവരുടെ ജീവിതത്തിലെ ഏറ്റവും മികച്ച നല്ല നിമിഷങ്ങൾ മാത്രമാണ് എന്ന യാഥാർത്ഥ്യം അവരുമായി തൻറെ ജീവിതത്തെ താരതമ്യം ചെയ്യുന്നവർ തിരിച്ചറിയുന്നില്ല. ആരും തന്നെ അവരുടെ ജീവിതത്തിലെ ദുഃഖങ്ങളോ ദുരിതങ്ങളോ മാനസിക സംഘർഷങ്ങളോ ദാമ്പത്യ ജീവിതത്തിലെ കലഹങ്ങളോ പരാജയങ്ങളോ ഒന്നും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കാറില്ല. അതായത് നാം കാണുന്നത് ആരുടെയും യഥാർത്ഥ ജീവിതമല്ല. ചിലരുടെ വിവാഹ വാർഷികത്തിന്റെ ഫോട്ടോ കാണുമ്പോൾ നാം വിചാരിക്കും ഇവർ വർഷത്തിൽ 365 ദിവസവും അത്യാഹ്ലാദകരമായ മാതൃകാ കുടുംബജീവിതം നയിക്കുന്നവർ ആയിരിക്കുമെന്ന്. എന്നാൽ യഥാർത്ഥത്തിലുള്ള ജീവിതം എങ്ങനെയാണെന്ന് അവർക്കേ അറിയൂ! നമ്മൾ ആരും അവരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കാത്തിടത്തോളം സോഷ്യൽ മീഡിയയിൽ കാണുന്നതായിരിക്കും മറ്റുള്ളവരുടെ മുമ്പിൽ അവരുടെ ജീവിതം. ഏറ്റവും നല്ലതുപോലെ മേക്കപ്പിട്ട് എടുത്ത ഏറ്റവും നല്ല ഫോട്ടോ മാത്രമല്ലേ ഞാനും നിങ്ങളും സോഷ്യൽ മീഡിയയിലൂടെ പ്രദർശിപ്പിക്കുകയുള്ളൂ. അതുപോലെ നമ്മുടെ വിജയങ്ങളും നേട്ടങ്ങളും നമുക്ക് ലഭിച്ച അംഗീകാരങ്ങളും ഒക്കെ സോഷ്യൽ മീഡിയയിലൂടെ അവതരിപ്പിക്കുമ്പോൾ മറ്റുള്ളവരുടെ പ്രശംസയും അംഗീകാരങ്ങളും ഒക്കെ നമ്മുടെ ഉള്ളിന്റെ ഉള്ളിലും ആഗ്രഹിക്കുന്നുണ്ട്. ഇതൊക്കെ തന്നെയാണ് സോഷ്യൽ മീഡിയയിൽ എല്ലാവരും ചെയ്തുകൊണ്ടിരിക്കുന്നത്. 

മറ്റുള്ളവരെ പോലെ വിജയിക്കാനോ നേട്ടങ്ങൾ ഉണ്ടാക്കാനോ നമുക്ക് കഴിയുന്നില്ല എന്ന് ചിന്തിക്കുമ്പോൾ നമ്മെപ്പോലെ വിജയിക്കാനോ നേട്ടങ്ങൾ ഉണ്ടാക്കാനോ കഴിയാത്ത കോടാനുകോടി ആളുകൾ ഈ ഭൂമുഖത്ത് ഉണ്ട് എന്ന യാഥാർത്ഥ്യം കൂടി മനസ്സിലാക്കുക. മറ്റുള്ളവരുടെ വിജയങ്ങളിലും സന്തോഷങ്ങളിലും നാം പങ്കാളിയാവുക. അവരുടെ വിജയങ്ങൾ നമുക്കും കൂടുതൽ വളരാനുള്ള പ്രചോദനമാവണം. നമ്മുടെ സവിശേഷ കഴിവുകളും കരുത്തും തിരിച്ചറിയുക. നമ്മുടെ ഏതൊരു പോരായ്മകളും നമുക്ക് പരിഹരിക്കാവുന്നതേയുള്ളൂ. നമുക്ക് സന്തോഷം പകരുന്ന തൊഴിലിലും കുടുംബ ബന്ധങ്ങളിലും യഥാർത്ഥ സൗഹൃദങ്ങളിലും ശ്രദ്ധ കൊടുത്താൽ മറ്റുള്ളവരുമായുള്ള അനാവശ്യ താരതമ്യം ഒഴിവാക്കാം. നമ്മൾ നമ്മുടേതായ ഒരു ജീവിതമാണ് സൃഷ്ടിക്കേണ്ടത്. നമ്മുടെ ജീവിത ലക്ഷ്യങ്ങളും അതിലേക്കുള്ള നമ്മുടെ യാത്രയുമാണ് നമുക്ക് സന്തോഷം തരേണ്ടത്. നമ്മൾ മറ്റൊരാൾ ആവാൻ ശ്രമിക്കാതെ അവരെപ്പോലെ ആവാൻ കഴിഞ്ഞില്ലല്ലോ എന്നോർത്ത് നിരാശപ്പെടാതെ ശുഭപ്രതീക്ഷയോടെ നല്ല നാളേക്കായി പരിശ്രമിക്കുകയാണ് ചെയ്യേണ്ടത്.

സോഷ്യൽ മീഡിയയ്ക്ക് അടിമകൾ ആകുന്നവർക്ക് സംഭവിക്കുന്ന മറ്റൊരു മാനസിക പ്രശ്നം അവർ ജീവിതത്തിൽ ഭയാനകമായ ഒറ്റപ്പെടൽ അനുഭവിക്കുന്നു എന്നതാണ്. യഥാർത്ഥ ലോകത്ത് യഥാർത്ഥ സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും അവർ ക്രമേണ വിട്ടൊഴിഞ്ഞ് ഒരു സങ്കല്പ ലോകത്തെ കൃത്രിമ സൗഹൃദങ്ങളിൽ നിന്നും സന്തോഷം കണ്ടെത്താൻ ശ്രമിക്കുന്നു. അവിടെ അവർ നഷ്ടപ്പെടുത്തുന്നത് അവർക്ക് സ്നേഹവും പ്രോത്സാഹനവും സാന്ത്വനവും പരിചരണവും ആത്മവിശ്വാസവും ഒക്കെ പകരേണ്ട സ്വന്തം ബന്ധു മിത്രാദികളെയാണ്. സാമൂഹിക ഇടപഴകലുകൾക്ക് സാധ്യതയില്ലാത്ത കുട്ടികളാണ് ഈ അവസ്ഥയിൽ ചെന്നെത്താറുള്ളത്. സ്കൂളിലോ കോളേജിലോ പോയി തിരികെ എത്തുന്ന കുട്ടി ഒരു മൊബൈൽഫോണും ആയി സ്വന്തം മുറിയിൽ കയറിയാൽ പിന്നെ യാഥാർത്ഥ്യങ്ങളുടെ ലോകത്തല്ല. സോഷ്യൽ മീഡിയയുടെ ലോകത്ത് നിന്നും അവരുടെ ശ്രദ്ധ ക്രിയാത്മകമായ വഴികളിലേക്ക് തിരിച്ചുവിടാത്ത മാതാപിതാക്കൾ തന്നെയാണ് ഇക്കാര്യത്തിൽ പ്രധാന ഉത്തരവാദികൾ. കലാകായിക ഇനങ്ങളിലോ സൃഷ്ടിപരവും സർഗ്ഗാത്മകവുമായ പ്രവർത്തനങ്ങളിലോ ഏർപ്പെടുന്ന വിദ്യാർത്ഥികൾക്ക് മൊബൈലിൽ കളിച്ചു കൊണ്ടിരിക്കാൻ സമയം കിട്ടില്ല. സജീവ സാന്നിധ്യം കൊടുക്കേണ്ട പ്രവർത്തനങ്ങൾ ഇല്ലാതായാൽ കുട്ടികൾ ക്രമേണ സോഷ്യൽ മീഡിയയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. 

കുട്ടികളുടെ ഓരോ വളർച്ചാ ഘട്ടങ്ങളിലും മാതാപിതാക്കളുടെ പിന്തുണയും പ്രോത്സാഹനവും ഉന്നത ലക്ഷ്യങ്ങളിലേക്ക് വഴി തിരിച്ചു വിടാനുള്ള ഫലപ്രദമായ നിർദ്ദേശങ്ങളും അനിവാര്യമാണ്. മൊബൈൽ ഫോൺ ഉപയോഗിക്കാൻ കുട്ടികൾക്ക് കൊടുക്കുന്ന അമിത സ്വാതന്ത്ര്യവും അതുണ്ടാക്കാവുന്ന അപകടങ്ങളെക്കുറിച്ച് പല മാതാപിതാക്കൾക്കും ഉള്ള അജ്ഞതയും ആണ് കുട്ടികൾ ഈ ഉപകരണത്തിന് അടിമപ്പെടാൻ കാരണമാകുന്നത്. ഗുണപ്രദവും ഫലപ്രദവുമായ രീതിയിൽ എങ്ങനെയാണ് സ്മാർട്ട്ഫോണുകൾ ഉപയോഗിക്കേണ്ടത് എന്ന് ആദ്യം മാതാപിതാക്കൾ പഠിക്കേണ്ടിയിരിക്കുന്നു. കുട്ടികളുമായി കൂടുതൽ സമയം ഇടപഴകുകയും അവരുടെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുകയും ചെയ്തെങ്കിൽ മാത്രമേ അവരെ യാഥാർത്ഥ്യ ലോകത്തോട് അടുപ്പിക്കാൻ കഴിയൂ. ഇടയ്ക്കിടയ്ക്ക് നമ്മുടെ ഉറ്റവരും ഉടയവരുമായി ഇടപഴകാൻ കുട്ടികൾക്ക് അവസരം ഒരുക്കണം. അപ്പോൾ മാത്രമേ നമ്മുടെ യഥാർത്ഥ ബന്ധുമിത്രാദികൾ ആരൊക്കെയെന്നും അവരോട് എങ്ങനെ ഇടപഴകണം എന്നുമൊക്കെ കുട്ടികൾ പഠിക്കുകയുള്ളൂ. അല്ലെങ്കിൽ അവർ ആഗ്രഹിക്കുന്ന സൗഹൃദവും അഭിനന്ദനങ്ങളും പ്രോത്സാഹനങ്ങളും ഒക്കെ ലഭിക്കാൻ അവർ സോഷ്യൽ മീഡിയയിൽ ചേക്കേറും. സോഷ്യൽ മീഡിയയിലൂടെ ലഭിക്കുന്ന ലൈക്കുകളും കമന്റുകളും അവരുടെ മസ്തിഷ്കത്തിന് ഡോപ്പമിൻ എഫക്റ്റിലൂടെ താത്കാലിക സന്തോഷങ്ങളും അനുഭൂതികളും ലഭിക്കുകയും വീണ്ടും വീണ്ടും അത് ലഭിക്കാൻ താല്പര്യപ്പെടുകയും ചെയ്യും. ഈ താത്കാലിക സന്തോഷങ്ങൾ ലഭിക്കാൻ ഏതു സാഹസത്തിനും കുട്ടികൾ മുതിരാറുണ്ട്. സോഷ്യൽ മീഡിയയിലെ ലൈക്ക് കൂട്ടാനായി അപകടകരമായ രീതിയിൽ വാഹനങ്ങൾ ഓടിച്ചും മറ്റു സാഹസങ്ങൾ കാണിച്ചും എത്രയോ കുട്ടികളാണ് ദുരന്തങ്ങളിൽ ചെന്ന് പതിച്ചിട്ടുള്ളത്. മറ്റുള്ളവരുടെ ശ്രദ്ധ ലഭിക്കാതെ ആവുമ്പോൾ ഇവർ ആശങ്കാകുലരാകും. തന്നെ ആരും ശ്രദ്ധിക്കുന്നില്ല എന്ന ആകുലത അവരെ വിഷാദരോഗികൾ ആക്കും. യഥാർത്ഥ ലോകത്തിൽ നിന്നും ഉൾവലിഞ്ഞ ഒറ്റപ്പെട്ട ഒരു ജീവിതമാകും പിന്നീട് അവർ താല്പര്യപ്പെടുക.

ജീവിതത്തിൽ കുട്ടികൾ ഒറ്റയ്ക്കല്ല എന്ന തോന്നൽ അവരിൽ ഉണ്ടാക്കണം. സോഷ്യൽ മീഡിയയിൽ നാം കാണുന്നതല്ല യഥാർത്ഥ ലോകം ഇന്ന് അവരെ ബോധ്യപ്പെടുത്തണം. ഈ സാങ്കേതിക വിപ്ലവത്തിൻറെ കാലത്ത് പരിപൂർണ്ണമായി നമുക്ക് ആരെയും ഒന്നിൽ നിന്നും അകറ്റിനിർത്താനാവില്ല. എന്നാൽ ഉത്തരവാദിത്വത്തോടെയുള്ള ഒരു സമീപനമാണ് സോഷ്യൽ മീഡിയയിൽ നാം പുലർത്തേണ്ടത് എന്ന് അവരെ അഭ്യസിപ്പിക്കണം. ജീവിതത്തിൽ നിന്നും നേടേണ്ട യഥാർത്ഥ വിജയങ്ങളും സന്തോഷങ്ങളും എന്താണെന്ന് കുട്ടികൾ തിരിച്ചറിയണം. താൽക്കാലിക സന്തോഷങ്ങൾ നമ്മെ കൊണ്ടെത്തിക്കുന്നത് വലിയ നാശത്തിലേക്ക് ആയിരിക്കും. എന്നാൽ ഉന്നതമായ ലക്ഷ്യങ്ങളിലേക്കുള്ള നമ്മുടെ സഞ്ചാരം താൽക്കാലികമായ ബുദ്ധിമുട്ടുകൾ ഉണ്ടാകുമെങ്കിലും പിന്നീട് നമുക്ക് ജീവിതം മുഴുവൻ സന്തോഷിക്കുവാനുള്ള അവസരങ്ങൾ ഒരുക്കും. തൻറെ പരമപ്രധാനമായ കർത്തവ്യം പഠിക്കുക എന്നതാണെന്നും ആ പഠനത്തിലൂടെയാണ് താൻ സന്തോഷം കണ്ടെത്തേണ്ടത് എന്നുമുള്ള ബോധ്യം കുട്ടികൾക്ക് ഉണ്ടാവണം. 

തങ്ങൾ ഏതു ലക്ഷ്യത്തിനുവേണ്ടിയാണ് പഠിക്കുന്നതെന്നും ആ ലക്ഷ്യത്തിൽ എത്തിച്ചേരാൻ എത്രത്തോളം പ്രയത്നം ആവശ്യമുണ്ടെന്നും കുട്ടികളെ ബോധ്യപ്പെടുത്താൻ ഉത്തരവാദിത്ത ബോധമുള്ള മാതാപിതാക്കൾക്കും അധ്യാപകർക്കും കഴിയണം. ലക്ഷ്യബോധവും നല്ല ശീലങ്ങളും ആണ് ഒരു വിദ്യാർത്ഥിയെ വിജയത്തിലെത്തിക്കുന്നത്. തൻറെ ലക്ഷ്യങ്ങളെക്കാൾ ഏറെ പ്രാധാന്യം താൽക്കാലിക സന്തോഷം നൽകുന്ന സോഷ്യൽ മീഡിയയ്ക്ക് കൊടുക്കുന്ന കുട്ടികളാണ് അവരുടെ സമയവും ആരോഗ്യവും നശിപ്പിച്ചു കളയുന്ന ശീലത്തിന് അടിമകളാകുന്നത്. മാനസിക ആരോഗ്യം മാത്രമല്ല ഉറക്കം നഷ്ടപ്പെടുന്നതിലൂടെ പല കുട്ടികളും ശാരീരികമായും തളരുകയാണ്. 

എൻറെ അനുഭവത്തിൽ നിന്നും പറയട്ടെ വളരെ വൈകി മാത്രമാണ് പല മാതാപിതാക്കളും സോഷ്യൽ മീഡിയ മൂലം കുട്ടികൾക്ക് ഉണ്ടാവുന്ന അപകടകരമായ അവസ്ഥ മനസ്സിലാക്കുന്നത്. കുട്ടികളെ സംബന്ധിച്ച് സോഷ്യൽ മീഡിയ മാത്രമല്ല സുഹൃത്തുക്കളോടൊപ്പം നേരം വെളുക്കും വരെ കളിക്കുന്ന ഓൺലൈൻ ഗെയിമുകളും വിനാശകരമാണ്. നമ്മുടെ നാട്ടിലെ സാമൂഹിക സാഹചര്യത്തിൽ അവിശ്വസനീയമാം വിധം നിരവധി കുട്ടികൾ പലതിനും അടിമപ്പെട്ടു പോകുന്നു. ചെറുപ്പം മുതൽക്ക് തന്നെ കുട്ടികളെ ശാന്തരാക്കാനും അവരുടെ ശല്യം ഒഴിവാക്കാനും അവർക്ക് കളിപ്പാട്ടമായി സ്മാർട്ട്ഫോൺ സമ്മാനിക്കുന്ന സാധുക്കളായ അമ്മമാർ അറിയുന്നില്ല ഭാവിയിൽ അവരുടെ കുഞ്ഞുങ്ങൾക്ക് സംഭവിക്കാൻ സാധ്യതയുള്ള ഭയപ്പെടേണ്ട സാഹചര്യങ്ങൾ!! പണമോ പണം കൊടുത്തു വാങ്ങുന്ന ആഡംബര വസ്തുക്കളോ കൊടുത്തല്ല കുട്ടികളെ സന്തോഷിപ്പിക്കേണ്ടത്. പണം കൊടുത്താൽ ലഭിക്കാത്ത സ്നേഹവും പ്രോത്സാഹനവും അഭിനന്ദനങ്ങളും പ്രചോദനവും ലക്ഷ്യബോധവും സാമൂഹിക ബോധവുമാണ് അവർക്ക് നൽകേണ്ടത്. നാം അവരെ ശ്രവിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുന്നില്ല എങ്കിൽ അവരെ ശ്രവിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുന്ന സോഷ്യൽ മീഡിയ ലോകത്തേക്ക് പോയാൽ അവരെ കുറ്റപ്പെടുത്താൻ ആവുമോ ?

സോഷ്യൽ മീഡിയ നിരന്തരമായി ഉപയോഗിക്കുന്നവരുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന മറ്റൊരു ഘടകമാണ് സൈബർ ആക്രമണം. പ്രശസ്തരായ വ്യക്തികൾ സൈബർ ആക്രമണങ്ങൾക്ക് ഇരയാകാറുള്ളത് നാം ദിവസേന കാണാറുള്ളതാണല്ലോ. എന്നാൽ പ്രശസ്തരായ പൊതുപ്രവർത്തകരെയോ രാഷ്ട്രീയ നേതാക്കളെയോ പത്രപ്രവർത്തകരെയോ ഒന്നും ഇത് കാര്യമായി ബാധിക്കാറില്ല.  കാരണം എത്രയോ ആക്ഷേപങ്ങളും പരിഹാസങ്ങളും വിമർശനങ്ങളും നേരിട്ടുകൊണ്ടാണ് അവർ ആ പദവിയിൽ എത്തിയത്. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ അവർക്കെതിരെ എന്ത് കമന്റ് വന്നാലും അതിനെയൊക്കെ നേരിടാനുള്ള മാനസിക ആരോഗ്യം അവർ അനുഭവങ്ങളിൽ നിന്നും നേടിയിട്ടുണ്ട്. എന്നാൽ ആക്ഷേപങ്ങളോ അധിക്ഷേപങ്ങളോ വിമർശനങ്ങളോ കേട്ട് ശീലിച്ചിട്ടില്ലാത്ത കുട്ടികളുടെയും സാധാരണക്കാരുടെയും അവസ്ഥ അതല്ല. പരിഹസിക്കുന്ന രീതിയിലുള്ള നിസ്സാര കമന്റുകൾ പോലും താങ്ങാനുള്ള കരുത്ത് പലർക്കും ഇല്ല. തങ്ങൾ ആഗ്രഹിക്കാത്ത തരത്തിൽ അനുകൂലമല്ലാത്ത കമന്റുകൾ വരുമ്പോൾ അതേക്കുറിച്ച് ഓർത്ത് വിഷാദിക്കുകയും വീർപ്പുമുട്ടലുകൾ അനുഭവിക്കുകയും ചെയ്യുന്നവർ നിരവധിയാണ്. സാമൂഹിക ബന്ധങ്ങളുടെ കുറവും വിവിധങ്ങളായ വ്യക്തിത്വങ്ങളുടെ ചിന്തകളും വിശ്വാസങ്ങളും മനോഭാവങ്ങളും പെരുമാറ്റ രീതികളും വിലയിരുത്തുന്നതിലെ പോരായ്മകളും ആണ് അവരെ ഈ സംഘർഷാവസ്ഥയിൽ എത്തിക്കുന്നത്. സമൂഹത്തിലുള്ള എല്ലാവരെയും നമുക്ക് സന്തോഷിപ്പിക്കാൻ കഴിയില്ല അതുപോലെതന്നെ സമൂഹത്തിലുള്ള എല്ലാവർക്കും നമ്മെയും സന്തോഷിപ്പിക്കാൻ കഴിയില്ല. ഒരു സാമൂഹിക മാധ്യമത്തിലൂടെ നാം എന്ത് ഇടപെടലുകൾ നടത്തിയാലും അവിടെ സമൂഹത്തിന്റെ പ്രതികരണങ്ങൾ ഉണ്ടാവും. മറ്റുള്ളവരുടെ പോസിറ്റീവ് ആയ വിമർശനങ്ങളെ സ്വീകരിക്കാനും നെഗറ്റീവായവയെ പുഞ്ചിരിയോടെ തിരസ്കരിക്കാനും നമുക്ക് കഴിയണം. അതിനുള്ള ക്ഷമയോ മാനസികാരോഗ്യമോ ഇല്ലാത്തവർ സോഷ്യൽ മീഡിയയിൽ നിന്നും വിട്ടുനിൽക്കുന്നത് ആവും അഭികാമ്യം.

സോഷ്യൽ മീഡിയ അമിതമായി ഉപയോഗിക്കുന്നവരുടെ ഏകാഗ്രത നഷ്ടപ്പെടുന്നു എന്നതാണ് ഇതുകൊണ്ടുള്ള മറ്റൊരു ദോഷം. നാം എന്ത് ജോലി ചെയ്തു കൊണ്ടിരിക്കുമ്പോഴും ഇതൊന്നു തുറന്നു നോക്കാനുള്ള ത്വരയും വ്യഗ്രതയും നമ്മുടെ ഏകാഗ്രതയെ നശിപ്പിക്കും. തൻറെ പോസ്റ്റിന് എത്ര ലൈക് കിട്ടി ആരൊക്കെ കമന്റിട്ടു എന്നൊക്കെ അറിയാനുള്ള ആകാംക്ഷയാണ് ഇതിന് കാരണം. അതുകൊണ്ടുതന്നെ ക്ലാസിൽ ഇരിക്കുന്ന വിദ്യാർത്ഥിയുടെയും ജോലിസ്ഥലത്ത് തൊഴിലെടുക്കേണ്ട ഉദ്യോഗസ്ഥന്റെയും ഒക്കെ ചിന്ത ഇടയ്ക്കിടയ്ക്ക് ഫോണിലേക്ക് എത്തും. ഇത്തരക്കാർ ഒരു ചടങ്ങിലോ മീറ്റിങ്ങിലോ പങ്കെടുത്തൽ പോലും അവിടെ സ്വസ്ഥമായി ഇരിക്കില്ല. ഇടയ്ക്കിടയ്ക്ക് ഫോൺ അടുത്ത് സോഷ്യൽ മീഡിയയിലെ വിവരങ്ങൾ അറിഞ്ഞില്ലെങ്കിൽ അവർക്ക് ഒരു സമാധാനവും ലഭിക്കില്ല. ഒരു സമ്മേളനത്തിലോ കൂട്ടായ്മയിലോ തൊട്ടടുത്തിരിക്കുന്നവരോട് മിണ്ടാനോ പറയാനോ പരിചയപ്പെടാനോ കൂട്ടാക്കാത്ത ചില സോഷ്യൽ മീഡിയ അടിമകൾ ഏതോ ദേശത്തിരിക്കുന്ന ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ലാത്ത ആരുടെയൊക്കെയോ ലൈക്കും കമന്റും കിട്ടാൻ വേണ്ടി ഞെളിപിരി കൊണ്ടിരിക്കുന്നത് എത്രയോ തവണ നാം കണ്ടിട്ടുണ്ട്. യാഥാർത്ഥ്യ ലോകത്തെ സൗഹൃദങ്ങൾ ആണ് വിലപ്പെട്ടത് എന്ന് അവർ മനസ്സിലാക്കുന്നില്ല. അതിനുവേണ്ടി കുറച്ച് സമയം കണ്ടെത്താൻ പോലും സോഷ്യൽ മീഡിയ അഡിക്ഷൻ അവരെ അനുവദിക്കുന്നില്ല.

സ്വന്തം ചിന്താധാരകൾ രൂപപ്പെടുത്താനോ തൻറെ ജീവിതത്തെ അച്ചടക്കത്തോടെയും ചിട്ടയോടെയും ക്രമീകരിക്കാനോ സോഷ്യൽ മീഡിയയിൽ സദാ വ്യാപൃതരാകുന്നവർക്ക് കഴിയുകയില്ല. ഈ മാധ്യമത്തോടുള്ള നമ്മുടെ അമിതമായ താത്പര്യം നമ്മുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിനും നമ്മുടെ ഭാവി ജീവിതത്തിനും പരിഹരിക്കാൻ ആവാത്ത പ്രതിസന്ധികൾ സൃഷ്ടിക്കും എന്ന ബോധ്യമുള്ളവർക്ക് ഇതിൻറെ ദുരുപയോഗത്തിൽ നിന്നും ദുസ്വാധീനത്തിൽ നിന്നും പിന്തിരിയാനാവും. സോഷ്യൽ മീഡിയ യോടുള്ള നിങ്ങളുടെ നിലവിലെ സമീപന രീതി ഗുണങ്ങളെക്കാൾ ഏറെ ദോഷങ്ങളാണ് സൃഷ്ടിക്കുന്നത് എങ്കിൽ ആ ശീലങ്ങളിൽ നിന്നും ക്രമേണ പിന്മാറാനുള്ള ക്രിയാത്മകമായ ചില നടപടികൾ നമുക്ക് സ്വീകരിക്കാം. ശ്രമിച്ചാൽ പ്രായോഗികമാക്കാവുന്ന ചില നിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു..

ഒറ്റയടിക്ക് ഒരു സുപ്രഭാതത്തിൽ സോഷ്യൽ മീഡിയയിൽ നിന്നും ഒളിച്ചോടുകയല്ല വേണ്ടത്. ഉപയോഗിക്കുന്ന സമയം ക്രമേണ കുറച്ച് ഓരോ ദിവസവും നിശ്ചിത സമയത്തു മാത്രം ഗുണപ്രദമായ രീതിയിൽ സോഷ്യൽ മീഡിയ ഉപയോഗിക്കാനാണ് പഠിക്കേണ്ടത്. ഘട്ടം ഘട്ടമായി മാത്രമേ പുതിയ ആരോഗ്യകരമായ ശീലത്തിലേക്ക് എത്താൻ കഴിയൂ. അനാവശ്യമായി സമയം ചിലവഴിക്കുന്നത് തിരിച്ചറിയുകയും നിശ്ചയ സമയത്തിനുള്ളിൽ മാത്രം ഉപയോഗിക്കാനും മാനസിക പിരിമുറുക്കങ്ങളും സംഘർഷങ്ങളും ഒഴിവാക്കുവാനും താഴെപ്പറയുന്ന മാർഗങ്ങൾ പരീക്ഷിച്ചു നോക്കുക.


1. സോഷ്യൽ മീഡിയ എത്രത്തോളം സമയം ഉപയോഗിക്കുന്നുണ്ട് എന്ന് അറിയാനുള്ള ആപ്പുകൾ ലഭ്യമാണ്. അവയിൽ മികച്ച ഒന്ന് ഫോണിൽ ഇൻസ്റ്റാൾ ചെയ്യുക. ചില ഫോണുകളിൽ ബിൽറ്റ് ഇൻ ആയി തന്നെ ഈ സൗകര്യം ലഭ്യമാണ്. 

2. ഓരോ ദിവസവും എത്രത്തോളം സമയം സോഷ്യൽ മീഡിയയിൽ ചിലവഴിച്ചു എന്ന് ദിവസേന പരിശോധിക്കുക. എന്നിട്ട് ഒരു വിശകലനം നടത്തി നോക്കുക. ഇത്രയും സമയം ചെലവഴിച്ചിട്ട് എനിക്ക് ഗുണപ്രദമായ എന്തെങ്കിലും അതിൽ നിന്നും ലഭിച്ചോ എന്ന് ചിന്തിക്കുക. ചിലപ്പോൾ അഞ്ചോ ആറോ മണിക്കൂർ അനാവശ്യമായി ചെലവഴിച്ചത് നമ്മുടെ പോസ്റ്റുകൾക്ക് കിട്ടിയ എട്ടോ പത്തോ ലൈക്കുകൾ കണ്ട് സായൂജ്യം അടയാൻ മാത്രമായിരിക്കണം. 

3. ഓരോ ദിവസവും സോഷ്യൽ മീഡിയ ഉപയോഗത്തിന്റെ സമയം പരമാവധി എത്രത്തോളം വേണമെന്ന് മുൻകൂട്ടി നിശ്ചയിച്ചുറപ്പിക്കുക. ഉദാഹരണത്തിന് അരമണിക്കൂർ അല്ലെങ്കിൽ മുക്കാൽ മണിക്കൂർ . ലക്ഷ്യത്തിൽ എത്തും വരെ ഓരോ ദിവസവും ഉപയോഗിക്കുന്ന സമയത്തിൻറെ അളവ് കുറച്ചു കൊണ്ടേയിരിക്കുക.

4. ഫോൺ ടോയ്‌ലറ്റിൽ ഉപയോഗിക്കുന്ന ശീലം ഉണ്ടെങ്കിൽ അത് ഇപ്പോൾ തന്നെ അവസാനിപ്പിക്കുക. ടോയ്‌ലറ്റിൽ ഇരിക്കുമ്പോൾ എന്തെങ്കിലും വായിക്കണം എന്ന നിർബന്ധം ഉണ്ടെങ്കിൽ പത്രമോ പുസ്തകമോ കയ്യിൽ കരുതുക

5. നിങ്ങൾ വ്യായാമം ചെയ്യുമ്പോഴും വാഹനം ഡ്രൈവ് ചെയ്യുമ്പോഴും സുപ്രധാന മീറ്റിങ്ങുകളിലും സൗഹൃദ സംഗമങ്ങളിലും കുടുംബാംഗങ്ങൾക്ക് ഒപ്പം ചെലവ് ഇടുന്ന സുന്ദര നിമിഷങ്ങളിലും മൊബൈൽ ഫോൺ ഓഫാക്കി വയ്ക്കുക. മിസ്ഡ് കോൾ അലർട്ട് സൗകര്യം എല്ലാ ഫോണുകളിലും ലഭ്യമായതിനാൽ ഓഫാക്കി വെച്ച സമയത്ത് ആരെങ്കിലും വിളിച്ചിരുന്നെങ്കിൽ പോലും അത് അറിയാനാവും.

6. സോഷ്യൽ മീഡിയ നോട്ടിഫിക്കേഷനുകൾ നിർബന്ധമായും ഓഫാക്കുക. നോട്ടിഫിക്കേഷനുകളുടെ ബീപ്പ് ശബ്ദം കേൾക്കുമ്പോൾ അതൊന്നു തുറന്നു നോക്കാനുള്ള പ്രലോഭനം ഉണ്ടാവും.

7. ഇടയ്ക്കിടെ ഫോൺ തുറന്നു നോക്കുന്ന ശീലം അവസാനിപ്പിക്കുക. വല്ലപ്പോഴും ഒരിക്കൽ മാത്രം സോഷ്യൽ മീഡിയ തുറക്കുന്ന ശീലത്തിൽ എത്തുക. ഇടയ്ക്കിടെ തുറക്കണമെന്ന പ്രലോഭനം ഉണ്ടാകുമ്പോൾ അടുത്ത ഒന്നോ രണ്ടോ മണിക്കൂർ കഴിഞ്ഞു മാത്രമേ ഞാൻ ഇനി തുറക്കുകയുള്ളൂ എന്ന് നിശ്ചയിച്ചുറപ്പിക്കുക.

8. നിങ്ങളുടെ സോഷ്യൽ മീഡിയ ആപ്പുകൾ ഫോണിൽ നിന്നും കുറേക്കാലത്തേക്ക് ഡിലീറ്റ് ചെയ്യുക. ആദ്യമൊക്കെ ബുദ്ധിമുട്ട് തോന്നാമെങ്കിലും അത്യാവശ്യം ഉള്ളപ്പോൾ വെബ്സൈറ്റിലൂടെ മാത്രം സോഷ്യൽ മീഡിയ ആക്സസ് ചെയ്യുക. അഥവാ ഫോണിൽ തുടരുകയാണെങ്കിൽ ഉപയോഗശേഷം ലോഗ് ഔട്ട് ചെയ്യുക. സദാ ലോഗിൻ ആയി കിടക്കുമ്പോഴാണ് ഇടയ്ക്കിടെ എളുപ്പത്തിൽ കയറാം എന്ന തോന്നൽ ഉണ്ടാകുന്നത്. എന്നാൽ യൂസർ നെയിം പാസ്സ്‌വേർഡും ഒക്കെ കൊടുത്ത് ലോഗിൻ ചെയ്യാനുള്ള ബുദ്ധിമുട്ട് ഓർത്ത് നാം പതുക്കെ പതുക്കെ പിന്നീടത്തേക്ക് മാറ്റിവയ്ക്കും.

9. സോഷ്യൽ മീഡിയയിൽ നിന്നും മറ്റു കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു വിടുകയാണ് അടുത്ത ഘട്ടത്തിൽ ചെയ്യേണ്ടത്. അലസമായ വിരസ നിമിഷങ്ങളിൽ സമയം കൊല്ലാൻ ആണല്ലോ നാം പലപ്പോഴും സോഷ്യൽ മീഡിയ ഉപയോഗിക്കാറുള്ളത്. എന്നാൽ ഈ സമയം കൊല്ലി പരിപാടി നമ്മുടെ കാര്യക്ഷമതയെയും ആരോഗ്യത്തെയും കൂടി നശിപ്പിക്കുന്നുണ്ട് എന്ന യാഥാർത്ഥ്യം മനസ്സിലാക്കുക. വിരസ സമയങ്ങളിൽ സൃഷ്ടിപരമായ കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു വിടുക.

10. അടുത്ത തവണ നിങ്ങൾ സോഷ്യൽ മീഡിയ തുറക്കുന്നതിന് മുമ്പ് ഒരു നിമിഷം ഒന്ന് ചിന്തിക്കുക. എനിക്ക് എന്തെങ്കിലും ഗുണപ്രദമായ കാര്യത്തിനു വേണ്ടിയാണോ ഞാനിപ്പോൾ ഇത് തുറക്കുന്നത് എന്ന്. പ്രത്യേകിച്ച് ഒരു ഗുണവും കിട്ടാത്ത കാര്യത്തിനു വേണ്ടി ആണെങ്കിൽ തുറക്കാതിരിക്കുക.

11. നിങ്ങളുടെ ഏകാന്തത അകറ്റാനുള്ള ഒരു മാർഗ്ഗമായാണ് സോഷ്യൽ മീഡിയയെ കാണുന്നതെങ്കിൽ അത് നിങ്ങളെ നിഷ്ക്രിയമാക്കും. ഏകാന്ത അനുഭവപ്പെടുമ്പോൾ ഒന്ന് പുറത്തേക്ക് ഇറങ്ങി. സുഹൃത്തുക്കളെ കണ്ടുമുട്ടുകയോ അവരോടൊപ്പം ഓരോ ചായ പങ്കിട്ടുകൊണ്ട് കുറെ നേരം വർത്തമാനം പറഞ്ഞിരിക്കുകയോ ചെയ്യുക. വീട്ടിലുള്ള സമയത്താണെങ്കിൽ മുറ്റത്തിറങ്ങി ചെടികൾ പരിപാലിച്ചോ വീടും പരിസരവും ഒക്കെ ഒന്ന് വൃത്തിയാക്കി കൊണ്ടോ വിരസത അല്ലെങ്കിൽ ഏകാന്തത അകറ്റാവുന്നതല്ല ഉള്ളൂ. വ്യായാമത്തിലൂടെയും കായിക വിനോദങ്ങളിലൂടെയും നമ്മുടെ അസ്വസ്ഥതകൾ അകറ്റി മാനസികവും ശാരീരികവുമായ സൗഖ്യം നേടാനാവും. ഫോൺ ഒരിക്കൽപോലും കൈകൊണ്ട് തൊടാത്ത തരത്തിലുള്ള ഒരു ഹോബി തെരഞ്ഞെടുത്തും നമ്മുടെ ശ്രദ്ധയെ തിരിച്ചുവിടാം . പാചകത്തിലെ പുതിയ പരീക്ഷണങ്ങൾ ഏവർക്കും ആസ്വദിക്കാവുന്ന ഒരു ഹോബി തന്നെയല്ലേ ?

12. സോഷ്യൽ മീഡിയയിൽ നിങ്ങളെ നേരിട്ട് അറിയാവുന്ന സജീവ പങ്കാളികളെ മാത്രം പിന്തുടരുക. നിങ്ങളെ വെറുപ്പിക്കുന്ന തരത്തിലുള്ള ആശയ പ്രവർത്തനം നടത്തുന്നവരെയും മോശമായി പെരുമാറുന്നവരെയും ഒഴിവാക്കുകയും ബ്ലോക്ക് ചെയ്യുകയും ചെയ്യുക. നിങ്ങൾക്ക് ദേഷ്യം, നിരാശ, അസ്വസ്ഥത തുടങ്ങിയ നെഗറ്റീവ് വികാരങ്ങൾ മാത്രം തരുന്ന സുഹൃത്തുക്കളേ നിങ്ങളുടെ ഫ്രണ്ട് ലിസ്റ്റിൽ നിന്നും ഉടൻ തന്നെ ഒഴിവാക്കുക. നിങ്ങൾക്ക് പൊരുത്തപ്പെട്ട് പോകാനാവാത്ത വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നിന്നും ഉടൻതന്നെ പുറത്തുചാടുക.

13. സോഷ്യൽ മീഡിയയിൽ ചിലരുടെ വിജയങ്ങളും ആഘോഷങ്ങളും ആർഭാടങ്ങളും കാണുമ്പോൾ അവർക്കൊക്കെ മാത്രമാണ് ജീവിതം ആസ്വദിക്കാൻ കഴിയുന്നത് എന്ന് ചിന്തിക്കാതിരിക്കുക. നിങ്ങളുടെ പോരായ്മകളെയും കഴിവുകേടുകളെയും കുറിച്ച് ചിന്തിക്കാതെ നിങ്ങൾക്ക് സവിശേഷമായി ലഭിച്ച കഴിവുകളെ കുറിച്ചും അനുഗ്രഹങ്ങളെ കുറിച്ചും ചിന്തിച്ചുകൊണ്ട് നിങ്ങളുടെ കരുത്തുകളുടെ ഒരു ലിസ്റ്റ് തയ്യാറാക്കുക. മറ്റുള്ളവരുടെ ജീവിതവുമായി നമ്മുടെ ജീവിതം താരതമ്യം ചെയ്യുന്നത് നമ്മുടെ സ്വസ്ഥതയും മന സമാധാനവും തകർക്കാൻ മാത്രമേ ഉപകരിക്കൂ എന്ന് മുൻപ് ഞാൻ സൂചിപ്പിച്ചിരുന്നല്ലോ. സോഷ്യൽ മീഡിയയിൽ കാണുന്ന എല്ലാവരുടെയും ജീവിതം പെർഫെക്റ്റ് ആണ് എന്ന് ധരിക്കരുത്.

14. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒരുമിച്ച് നേരിട്ട് കൂടുതൽ സമയം ചെലവഴിക്കുക എന്നതാണ് അടുത്ത ഘട്ടം. നാം ഇടയ്ക്കിടെ കണ്ടുമുട്ടുന്നവരും നേരിട്ട് ഇടപഴകുന്നവരുമാണ് നമുക്ക് ഏറ്റവും ആത്മബന്ധമുള്ള സുഹൃത്തുക്കൾ . ഇടയ്ക്കിടെ സൗഹൃദ സംഗമങ്ങളിൽ പങ്കെടുക്കുകയും കൂടുതൽ സമയം സുഹൃത്തുക്കളും സമയം ചെലവഴിക്കുകയും ചെയ്യുക. നേരിട്ട് കൂടുതൽ സുഹൃത്തുക്കളെ ബന്ധപ്പെടാൻ തരത്തിലുള്ള സംഘടനകളിലോ ക്ലബ്ബുകളിലോ അംഗമാവുക.

15. നേരിട്ട് സംസാരിക്കാൻ സുഹൃത്തുക്കളെ കിട്ടുന്നില്ലെങ്കിൽ പുതിയ സുഹൃത്തുക്കളെ സമ്പാദിക്കാൻ ശ്രമിക്കുക. നേരിട്ട് സംസാരിച്ചിരിക്കാനും ഇടപഴകാനും സുഹൃത്തുക്കളെ ലഭിക്കാതെ അസ്വസ്ഥത അനുഭവിക്കുന്ന നിരവധി ആളുകൾ നമുക്ക് ചുറ്റിലും ഉണ്ട് . 

16. പൊതുസ്ഥലങ്ങളിലും സമ്മേളനങ്ങളിലും ഒക്കെ വച്ച് കണ്ടുമുട്ടുന്ന അപരിചിതർക്ക് ഹൃദ്യമായ ഒരു പുഞ്ചിരി സമ്മാനിക്കുക. അവരിൽ ചിലർക്കെങ്കിലും നിങ്ങളുമായി ചങ്ങാത്തം കൂടാൻ താല്പര്യമുണ്ടാവും. ജീവിതത്തിൽ നിങ്ങൾ ഒറ്റയ്ക്കാണ് എന്ന് ഒരിക്കലും ചിന്തിക്കരുത്. നിങ്ങളെ ആത്മാർത്ഥമായി സ്നേഹിക്കാനും പ്രോത്സാഹിപ്പിക്കാനും സാന്ത്വനിപ്പിക്കാന്യം കഴിയുന്ന നിരവധി ആളുകൾ നിങ്ങളുടെ പരിസരത്ത് തന്നെയുണ്ട്.

17. നിങ്ങളുടെ ജീവിതത്തോട് നന്ദിയുള്ളവരാവുക എന്നതാണ് അവസാനഘട്ടം. സോഷ്യൽ മീഡിയ പലപ്പോഴും നമുക്ക് സമ്മാനിക്കുന്നത് വെറുപ്പും വിദ്വേഷവും നീരസവും ഒക്കെയായിരിക്കും. എന്നാൽ നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ നേടിയെടുത്ത നല്ല കാര്യങ്ങളെ കുറിച്ച് ഓർത്ത് അഭിമാനം കൊള്ളുക. നമുക്ക് ലഭിച്ച നേട്ടങ്ങളെയും സൗഭാഗ്യങ്ങളെയും ഓർത്ത് ജീവിതത്തോട് നന്ദിയുള്ളവരാവുക.

18. നിങ്ങളുടെ പോസ്റ്റിനു താഴെ നെഗറ്റീവ് കമന്റിട്ടവരോട് പോലും നിങ്ങളുടെ നന്ദി അറിയിക്കുക. അത് നിങ്ങളെ ശാന്തരാക്കുകയും മറ്റുള്ളവരെ അസ്വസ്ഥരാക്കുകയും ചെയ്യും. മറ്റുള്ളവരോട് പൊറുക്കാനും ക്ഷമിക്കാനും നിങ്ങൾ ശീലിച്ചാൽ ആ ശീലം നിങ്ങളെ മനക്കരുത്ത് ഉള്ളവരാക്കി മാറ്റും.

ഈ ലേഖനത്തിൽ പ്രതിപാദിച്ചിട്ടുള്ള ചില കാര്യങ്ങളെങ്കിലും പ്രായോഗികമാക്കിക്കൊണ്ട് സോഷ്യൽ മീഡിയയുടെ അമിതമായ സ്വാധീനം നിങ്ങളുടെ വ്യക്തിത്വത്തിലും ജീവിതത്തിലും സൃഷ്ടിച്ച മാനസികവും ശാരീരികവുമായ അസ്വാസ്ഥ്യങ്ങൾക്ക് പരിഹാരം ആവട്ടെ എന്ന് പ്രത്യാശിക്കുന്നു.

ഈ ലേഖനം വായിച്ച പ്രിയ സുഹൃത്തേ, ഈ രചന നിങ്ങൾക്ക് ഉപയോഗപ്രദം എങ്കിൽ എന്നെ നേരിട്ട് വിളിച്ച് അറിയിക്കുമല്ലോ (9446066314)


സ്നേഹപൂർവ്വം 💚

മോൻസി വർഗ്ഗീസ് കോട്ടയം 🙏